Wednesday, May 6, 2026

കോഴി മോഷണം

ഡേയ് കോഴിയെ പിടിക്കുമ്പം നനഞ്ഞ തോർത്തിട്ട് വേണം പിടിക്കാൻ. അപ്പൊ കോഴി കൂവൂല്ല. "

ഖത്തർ കോയ മുണ്ട് മടക്കി കുത്തി തന്റെ വെരിക്കോസ് വൈൻ തെളിഞ്ഞു നിൽക്കുന്ന കാലെടുത്തു " വിജ്ഞാന പോഷിണി" വായനശാലയുടെ പടിയിലേക്ക് വെച്ചു. പോക്കെറ്റിൽ നിന്ന് ഒരു ബീഡിയെടുത്തു ചുണ്ടിലേക്ക് തിരുകി. ലൈറ്റർ എടുത്തു കത്തിച്ചു രണ്ടു പുക ഉള്ളിലേക്ക് എടുത്തു പതുക്കെ പുറത്തേക്കു വിട്ടു. ഓരോ ബീഡി എടുത്ത് അടുത്ത് നിന്ന ഫഹീമിനും ഷാനുവിനും എടുത്തു നീട്ടി. അവരത് ആർത്തിയോടെ വാങ്ങി.

ഓ നീ വലിക്കേല്ലാ ല്ല..  ഖത്തർ കോയ ഒരു ആക്കിയ ചിരിയോടെ പറഞ്ഞു. ചുണ്ടിനടിയിൽ എടുത്ത് ശംബു വെയ്യിടാ.. അടുത്ത് നിന്ന ഷാജിയെ നോക്കി പറഞ്ഞു. അള്ളാനാ അതൊക്കെ വെച്ചാ കാൻസർ വരുമെ ..

അല്ല ഇക്ക കോഴിയെ മാത്രമേ പൊക്കിട്ടുള്ളൂ  ബീഡി എടുത്തു കത്തിക്കുന്നതിനിടയിൽ ഷാനു ചോദിച്ചു.

കോഴിയെക്ക  ചെറുത്... ക്ടാത്തനെ പൊക്കീട്ടോണ്ട്. എന്തിനു പശുവിനുയെയും ഒരു തവണ പൊക്കീട്ടോണ്ട്.

ബട്ടൻസ് പോയ ഷർട്ടിനുള്ളിൽ കൈയിട്ടു രോമരഹിതമായ തന്റെ നെഞ്ചിൽ ബാലചന്ദ്രൻ മേനോൻ സ്റ്റൈലിൽ തടവിയിട്ട് ഞെളിഞ്ഞു നിന്നും ഖത്തർ കോയ പറഞ്ഞു.

പക്ഷെ കോഴിയാവുമ്പം ഈസി അത്രേയുള്ളൂ.

പിന്നെ കട്ട് ചെയ്യാനും ഒക്കെ എളുപ്പം. മസാലയൊക്കെ പുരട്ടി വെളിച്ചെണ്ണയിൽ പൊരിച്ചു ചോറും കൂട്ടി അടിക്കുമ്പ ടേസ്റ്റ് ഒണ്ടല്ല മോനെ... ഖത്തർ കോയ പറഞ്ഞു നിർത്തി. കോയയുടെ വായിൽ നിന്ന് ഉമിനീർ ഇപ്പോൾ താഴേക്കു വീഴുമെന്നു തോന്നി.

കേട്ട് നിന്ന ഫാഹീമിന്റെയും ഷാനുവിന്റെയും സുലൈമാന്റേയും വായിൽ വെള്ളമൂറി.

അപ്പോഴേടാ ഇതൊന്നും ആരെടുത്തും പറയല്ലേ.. പോലീസ് എന്നെ പൊക്കും. നിങ്ങളായോണ്ട് പറഞ്ഞന്നേ ഉള്ളൂ. കോയയുടെ മുഖത്ത് പെട്ടന്നൊരു ദയനീയ ഭാവം വന്നു നിറഞ്ഞു.

അപ്പോഴേടാ മക്കളെ എനിക്കി വീട്ടി ചെറിയൊരു പണിയുണ്ട്. വൈകിട്ട് വരാം. കൂട്ടിൽ റമ്മി കളി തുടങ്ങുമ്പോ..

ഖത്തർ കോയ തിരിഞ്ഞു നടന്നു.

നാട്ടിലെ ആസ്ഥാന കള്ളനൊന്നുമല്ല കോയ. പക്ഷെ അല്ലറ ചില്ലറ മോഷണങ്ങൾ ഒക്കെ പുള്ളിക്കുണ്ട്. രണ്ടു മൂന്ന് തവണ ആളിനെ പോലീസ് പൊക്കിയിട്ടുമുണ്ട്. അതിന്റെ ഭീതിയാണ് കോയയുടെ സ്വരത്തിൽ.

"അളിയാ നമുക്കൊരു കോഴിയെ പൊക്കിയാലോ? തീരാറായ ബീഡി ഒരു പുകക്കൂടി എടുത്തു വായനശാലയുടെ പിറകിലുള്ള ടി എസ് കനാലിൽ വലിച്ചെറിഞ്ഞു.

നിനക്ക് വട്ടിടാ... ഫഹീം ചോദിച്ചു.  പിടിച്ചാലൊള്ള അവസ്ഥ ചിന്തിച്ചു നോക്കിട്ടണ്ടാ???

കള്ളനെന്ന പേര് വീണാ പിന്നെ പോവെല്ലാ....

വിറച്ചു കൊണ്ട് ഫഹീം പറഞ്ഞു നിർത്തി.

അളിയാ ഇതൊക്കെ ഒരു രസമല്ലേ.. ആരും അറിയാനൊന്നും പോണില്ല. കേട്ട് നിന്ന സുലൈമാൻ പറഞ്ഞു

പക്ഷെ എവിടുന്ന് പൊക്കും? മനസ് മാറിയ ഫഹീം ചോദിച്ചു.

അളിയാ അതിനു വഴിയുണ്ട്. നമ്മള സബിതാത്തയുടെ വീട്ടി രണ്ടു കോഴിയുണ്ട്. ഒരു പൂവനും പിടയും. പൂവനൊരു ഒരു മൂന്നാല് കിലോ വരും. ഷാനു പറഞ്ഞു നിർത്തി പന്നീ ഇതെല്ലാം നേരെത്തെ ഒറപ്പിച്ചായിരുന്നടാ ? സുലൈമാൻ ചിരിയോടെ ചോദിച്ചു. ഇല്ലളിയാ... കോയ പറഞ്ഞപ്പോ ഞാൻ മനസ്സിൽ കണക്കു കൂട്ടിയതാണ്..

എന്ന് പൊക്കും? എങ്ങനെ പൊക്കും? ഫഹീം ചോദിച്ചു അത് നമ്മൾ പ്ലാൻ ചെയ്യണം. ഷാനു പറഞ്ഞു. ഒരു കാര്യം ചെയ്യ് ഇപ്പോൾ വീട്ടിൽ പോയി വല്ലതും കഴിക്കാം. വൈകിട്ട് പ്ലാൻ ചെയ്യാം. ഒട്ടി കിടക്കുന്ന തന്റെ വയറ്റിൽ തടവിയിട്ട് സുലൈമാൻ പറഞ്ഞു. കൂട്ടത്തിൽ തീരെ തടിയില്ലാത്ത ആളാണ് സുലൈമാൻ. തുടുത്ത കവിളും ഇൻ ഷർട്ട് ചെയ്യാൻ വേണ്ട വയറും അതാണ്‌ സുലൈമാന്റെ സ്വപ്‍നം. എന്നാ വൈകിട്ട് പ്ലാൻ ചെയ്യാം. ഫഹീമിനും വയറിന്റെ കാളൽ തുടങ്ങിയിരുന്നു മൂന്നുപേരും വീടുകളിലേക്ക് നടന്നു.

അളിയാ വീട്ടിലൊറ്റം അറിഞ്ഞാ വാപ്പ എന്നെ കൊല്ലും ....

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഫഹീം പറഞ്ഞു. പിന്നെ നമ്മളെയൊക്കെ വീട്ടി അറിഞ്ഞ പൂവിട്ടു പൂജിക്കുമായിരിക്കും. ഒന്ന് പോടാ അവിടന്ന്. ഈ പ്രായത്തിലേ ഇതൊക്കെ നടക്കൂ.. ഷാനു തെല്ലു ദേഷ്യത്തോടെ പറഞ്ഞു. നാട്ടിലെ ജമാഅത് പ്രസിഡന്റ് ആണ് ഫഹീമിന്റെ വാപ്പ. മതമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാത്ത വ്യക്തി. ഷാനു വിന്റെ വാപ്പയും ജേഷ്‌ടന്മാരും ഗൾഫിൽ ആണ്. സുലൈമാന്റെ വാപ്പയും ഗൾഫിൽ തന്നെ. ജീവിതദുരിതങ്ങൾ ഒന്നുംതന്നെ പേറാതെയുള്ള ജീവിതങ്ങൾ

"ഉമ്മാ വിശക്കുന്നു. ചോറെടു.... വീട്ടിൽ എത്തിയപാടെ ഫഹീം പറഞ്ഞു. നീ കൈയും കാലും കഴുകീട്ടു വാടാ. ഉമ്മ പറഞ്ഞു.

ഇതെന്താ ഉമ്മാ... പൊരിച്ചമീനിന്റെ തലയാണോ എനിക്ക്. വാലിന്റെ ഭാഗമാണ് എനിക്കിഷ്ടമെന്ന് ഉമ്മാക്കറിഞ്ഞൂടെ? ദേഷ്യത്തോടെ അവൻ ചോദിച്ചു

എന്നും നീയല്ലേ കഴിക്കുന്നത്. ഇന്ന് നിന്റെ അനിയത്തി കഴിച്ചു.. ഉമ്മ പറഞ്ഞു

അല്ലേലും ഉമ്മ ഒരു ഫെമിനിസ്റ്റ് ആണെന്ന് പലവട്ടം  തോന്നീട്ടുണ്ട്. ഒരല്പം നീരസത്തോടെ അവൻ ചിന്തിച്ചു.

ചോറ് തിന്നു കഴിഞ്ഞപ്പോൾ വായ പതക്കുന്നുണ്ട്. ഒരെണ്ണം വലിക്കാതെ ശരിയാവില്ല.വാപ്പയുടെ പനാമ വെക്കുന്ന സ്ഥിരം സ്ഥലത്ത് നോക്കി. സാധനം അവിടെയില്ല.ലാൻഡ് ഫോണെടുത്ത് പതുക്കെഷാനുവിനെ ഡയൽ ചെയ്തു. ബെല്ലടിച്ചല്ലാതെ എടുത്തില്ല.പുറത്തേക്ക് ഇറങ്ങി.

ജംഗ്ഷനിൽ എത്തിയപ്പോൾ നിരാശ ഫലം. ആരും എത്തിയിട്ടില്ല. ജംഗ്ഷൻ എന്ന് പറയുമ്പോൾ ഒരു ലൈബ്രറി നേരെ എതിർവശത്തു സലീമിക്കാടെ  സിഗരറ്റും വെള്ളവുമൊക്ക വിൽക്കുന്ന കട. അത്രേ ഉള്ളൂ ജംഗ്ഷൻ. റോഡിൽ നിന്ന് ടി എസ് കനാലിനു  കുറുകെ കടപ്പുറത്തു പോകാൻ നമ്മുടെ പ്രിയപ്പെട്ട തൊട്ടിപ്പാലം.

  കുറച്ചു കഴിഞ്ഞപ്പോൾ അനൂപ് എത്തി. 

ആരും ഇല്ലെടാ? ഒരു വിൽ സെടുത്ത് ചുണ്ടിൽ വെച്ചുകൊണ്ട് 

അനൂപ് ചോദിച്ചു. എപ്പോഴും സിഗിരറ്റ് കൈയിൽ കരുതുന്ന സ്വാഭാവകാരനാണ്  അനൂപ്. 

അളിയാ അടു.... അവന്റെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ പറഞ്ഞു.

അതൊരു കോഡാണ്. അതായത് സിഗിരറ്റിന്റെ പകുതി വലിച്ചു കഴിഞ്ഞാൽ അത് " അടു " വിളിക്കുന്നവനാണ്.അപ്പോഴേക്കും വളവു തിരിഞ്ഞു ഷാനു ഇറങ്ങി വന്നു. അടു അളിയൻ വിളിച്ചു കാണും

അപ്പൊ " ഗിൽബി " ഷാനു പറഞ്ഞു

പകു‌തീടെ  പകുതി അതാണ്‌ ഗിൽബി.

ഇനിയുമുണ്ട്. "ഫിൽറ്ററിയാ" എന്ന് വെച്ചാ സിഗിരറ്റിന്റെ ഫിൽറ്റർ എത്തുന്നതിനു തൊട്ടു മുൻപ് അത് വിളിച്ചവന് കൊടുക്കണം

വാടാ റമ്മി കളിക്കാം... അനൂപ് പറഞ്ഞു. പൊളിയാറായ ഒരു കൂട്ടിൽ ( കടലിൽ പോകുന്ന വലയും സാധനങ്ങളും സൂക്ഷിക്കുന്ന ചെറിയ  കെട്ടിടം ) ഒളിച്ചു വെച്ചിരിക്കുന്ന ചീട്ടെടുത്തു.

ഡേയ് കലക്കീട്ട് ചീട്ട് വെട്ടിടാ... ഷാനു പറഞ്ഞു.

2 കളികഴിഞ്ഞപ്പോൾ അനൂപ് പറഞ്ഞു ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം..

ഓക്കേ അളിയാ

ഫഹീം പറഞ്ഞു...

അളിയാ... നാളെ തന്നെ കോഴിയെ പൊക്കിയാലോ? ഷാനു 

ഡേയ് നീയിത് വരെ അത് വിട്ടില്ലിയെ..... ഫഹീം 

ഞാനിപ്പോഴും ചോറ് തിന്നാൻ പോയപ്പോഴും ആ പൂവനെ കണ്ടളിയാ ... വീണ്ടും ഷാനു 

എങ്ങനെ പൊക്കും? ഫഹീം

പക്ഷെ എവിടുന്ന് കുക്ക് ചെയ്യും? ഷാനു ചോദിച്ചു

അതിനൊരു വഴിയുണ്ടളിയാ....

നാളെ പള്ളിപ്പരയിൽ വഅളു ഉണ്ടളിയാ . വീട്ടിന്നു ഉമ്മയും വാപ്പയും സഹോദരിയും പോകും.. പിന്നെ ഒരു 2 മണിയൊക്കെ ആവും കഴിയാൻ....

ഫഹീം പറഞ്ഞു...

അപ്പൊ സ്ഥലവും ഒത്തു... ഷാനു ഹാപ്പി ആയി

സന്ധ്യ ആയപ്പോഴാണ് സുലൈമാൻ വന്നത്. പോക്കെറ്റിൽ ശംബു എടുത്ത് ചുണ്ടിനടിയിൽ തിരിക്കിയിട്ട്

ഡേയ് പ്ലാൻ വല്ലതും ആയ ? 

അവൻ ചോദിച്ചു

ഷാനു കാര്യങ്ങൾ പറഞ്ഞു

അപ്പൊ നാളെ.. മറക്കണ്ട... വീട്ടിലേക്കു നടക്കുന്നതിടയിൽ ഫഹീം പറഞ്ഞു.

സമയം രാത്രി പതിനൊന്നു കഴിഞ്ഞു. മദ്രസയിൽ ഉസ്താദ് പ്രസംഗം കത്തി കയറുകയാണ്. ഇന്ന് അവസാനത്തെ ദിവസമാണ്. 

ഇരുട്ടിന്റെ മറവിൽ മൂവർ സംഘം പതിയെ നടന്നു. ഷാനുവിന്റെ വീടെത്താറായപ്പോൾ സുലൈമാൻ ശബ്ദം താഴ്ത്തി ചോദിച്ചു.

" ഡേയ് നനഞ്ഞ തോർത്തെടുത്താ "

ഫഹീം തോർത്ത്‌ എടുത്തു പൊക്കി കാണിച്ചു

ഷാനുവിന്റെ വീട്ടിന്റെ മതിൽ കടന്നു വേണം സബിതാത്താടെ വീട്ടിൽ എത്താൻ. ഭർത്താവ് ഗൾഫിൽ ആണ്. മോനും സബിതാത്തയും മാത്രമേ വീട്ടിലുള്ളൂ. പത്തു മണി കഴിഞ്ഞാൽ അവരുറങ്ങും. ഷാനുവിനു  കോഴിക്കൂട് എവിടെയെന്നു കൃത്യമായി അറിയാമായിരുന്നു.

കൂടിന്റെ ചെറുവാതിൽ പതുക്കെ തുറന്നു. പേടിച്ചരണ്ട  കോഴികൾ കൂടിന്റെ ഒരു വശത്തേക്ക് മാറി നിന്നു.

"തോർത്തെടു".... ഷാനു അടക്കി പിടിച്ച ശബ്ദത്തിൽ പറഞ്ഞു. ഫഹീം തോർത്തെടുത്തു കോഴിക്കൂടിന്റെ അകത്തേക്ക് കൈയിട്ടു.

കൈയിൽ കിട്ടിയ കോഴിയെ തോർത്തുകൊണ്ട് പൊതിഞ്ഞു പുറത്തേക്കു എടുത്തു.

കിട്ടി... ഫഹീം പറഞ്ഞു

എന്നാ വേഗം വിട്ടോ...

സുലൈമാൻ പറഞ്ഞു

ഷാനുവിന്റെ വീട്ടിലെ  മതിൽ കടന്നതും മൂവരും ഓടുകയായിരുന്നു.


ഫഹീമിന്റെ  വീടിന്റെ പുറകിലെ സ്റ്റെപ്പിലൂടെ കിതപ്പടക്കാൻ പാടുപെട്ട് അവർ ടെറസിന്റെ മുകളിലേക്ക് കയറി

നിന്റെയൊക്കെ കള്ളത്തരം ഞാൻ കണ്ടെടാ എന്ന ഭാവത്തിൽ ചന്ദ്രൻ മുകളിൽ നിൽക്കുന്നുണ്ടായിരുന്നു.

അളിയാ നല്ല വെയിറ്റ് ഉണ്ട്  ഫഹീം പറഞ്ഞു.


അളിയാ എങ്ങനെ കട്ട് ചെയ്യും? സുലൈമാൻ ചോദിച്ചു

താഴെ കൊണ്ട് പോയി കട്ട്‌ ചെയ്യാം. പിച്ചാത്തി ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. പിച്ചാത്തി മാത്രമല്ല.... മുളക് പൊടി മഞ്ഞ  പൊടി  എല്ലാ സാധനവും... തെല്ലു അഭിമാനത്തോടെ ഫഹീം പറഞ്ഞു

"നീ കിടിലമിടാ"... ഷാനു അവന്റെ തോളിൽ തട്ടി അഭിനന്ദിക്കും  പോലെ പറഞ്ഞു.

 പടികൾ ഇറങ്ങി, കോഴിയെയും എടുത്തു സുലൈമാൻ മുന്നിൽ നടന്നു. പിച്ചാത്തി എടുത്തു ഫഹീം പിറകിൽ.  ഏറ്റവും പിറകിൽ ഷാനു. ചന്ദ്രികയെ മറയ്ക്കുന്ന രണ്ടു വാഴകൾ ക്കിടയിലേക്ക് അവർ നിന്നു. ഷാനു മുറ്റത്തെ പൈപ്പിൽ നിന്നും ഒരു ചിരട്ടിയിൽ വെള്ളമെടുത്തു കോഴിയുടെ വായിൽ ഇറ്റിച്ചു കൊടുത്തു.

ഡേയ് ഖിബിലക്ക് നേരെ നില്ലടാ... ഫഹീം പറഞ്ഞു

സുലൈമാൻ കോഴയെയും പിടിച്ചു ഖിബിലക്ക് നേരെ നിന്നു. അശ്ഹദു അല്ലാഹു .... ശഹാദത് ചൊല്ലി  ഫഹീം കത്തി കോഴിയുടെ കൺഠ നാളത്തിൽ  വെച്ചു അറുത്തു .

കഴുത്തു തൂങ്ങി ആടിയ  കോഴിയെ സുലൈമാൻ വാഴയുടെ ചുവട്ടിലേക്കു ഇട്ടു. പ്രാണൻ വേർപെടുന്ന കോഴിയുടെ അവസാന പിടച്ചിലുകൾകൊണ്ട്  വാഴയുടെ ചുവട്ടിലെ ഇളകിയ മണ്ണ് അന്തരീക്ഷത്തിലേക്ക്  പറന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആത്മാവ് വേർപെട്ട കോഴി നിശ്ചലമായി.

ഷാനു ഒരു വലിയ വാഴയില വെട്ടിയെടുത്തു കോഴിയുടെ തൊലിയുരിച്ചു, ഒരു അറവുകാരന്റെ  കരവിരുതോടെ കഷ്ണങ്ങളാക്കി വാഴയുടെ അറ്റത്തു വെച്ചു.

സുലൈമാനും ഫഹീമും മുറ്റത്തെ പൈപ്പിൽ നിന്നും വെള്ളമെടുത്തു കഴുകി വൃത്തിയാക്കി.

"അളിയാ ഇനി മസാല തേക്കണം".

തോന്നിയ അളവിന് എടുത്ത മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പുംകോഴി കഷ്ണങ്ങളിൽ തേച്ചു പിടിപ്പിച്ചു. അളിയാ അടുപ്പ് എവിടെ? സുലൈമാൻ ചോദിച്ചു

നേരെത്തെ എടുത്തു വെച്ച മൂന്ന് ചുടുകട്ടകൾ എടുത്തു മുറ്റത്തു നിന്നും അൽപ്പം മാറി അടുപ്പ് കൂട്ടി. പ്ലാവിന്റെ ചുവട്ടിൽ കൂട്ടിയിട്ടുരുന്ന  ഉണങ്ങിയ ഓലയും മടലും എടുത്തു വെച്ചു കത്തിച്ചു. ടെറസിൽ വെച്ചിരുന്ന ഇരുമ്പ് ചട്ടിയിൽ എണ്ണ  ഒഴിച്ച് ചൂടായപ്പോൾ കോഴി കഷ്ണങ്ങൾ എടുത്ത് എണ്ണയിലേക്ക് ഇട്ടു.  ഷീ ഷീ ശബ്ദത്തോടെ കോഴി എണ്ണയിൽ കിടന്നു തിളച്ചു.

ഒരു പതിനഞ്ചു മിനിറ്റ് ആയപ്പോൾ

"വെന്തന്ന് നോക്കിടാ അളിയാ?"

വായിൽ ഊറി വന്ന ഉമിനീരിനിടയിലൂടെ സുലൈമാൻ ചോദിച്ചു 

സ്പൂണെടുത്തു ഒരു പീസെടുത്തു വാഴയിലയിൽ വെച്ചു.  ഊതി ചൂട് പോയപ്പോൾ ഒരു ചെറിയ പീസാക്കി എടുത്ത് വായിൽ വെച്ചു

ഷാനു പറഞ്ഞു .. കുറച്ചൂടെ വേവാനുണ്ട്.. പിന്നെ കുറച്ചു മൊരിയണം..

ഫൈവ് സ്റ്റാർ ഹോട്ടലിലെ ഷെഫിനെ പോലെ ഷാനു പറഞ്ഞു.

അളിയന്മാരെ ആ തൂവലും കൊടലുമൊക്കെ കുഴിച്ചിടണം. അല്ലെങ്കി പട്ടി കൊണ്ട് പോവും.

എന്നാ വാടാ  കുഴിച്ചിട്ട് വരാം. സുലൈമാൻ പറഞ്ഞു.

സുലൈമാനും ഫഹീമും കോഴിയുടെ അവശിഷ്ടങ്ങൾ വാഴയുടെ സമീപം  കുഴിച്ചിട്ട് തിരിച്ചു വന്നപ്പോൾ ഷാനു മൊരിഞ്ഞ ചിക്കൻ പീസുകൾ വാഴയിലയിൽ എടുത്തു വെച്ചിരുന്നു. കാലിന്റെ പീസ് ഷാനുവിന്റെ വായിലും..

അളിയാ നിങ്ങള് വരാൻ ലേറ്റ് ആയപ്പം ഞാൻ ഒരു പീസ് എടുത്ത് ചവച്ചു ഷാനു പറഞ്ഞു

പന്നീ അതിനു കാലിന്റെ പീസ് തന്ന വേണമായിരുന്നാ? ഞാൻ നോക്കി വെച്ചതായിരുന്നു...സുലൈമാൻ ചോദിച്ചു 

ഒന്നുമറിയാത്ത ഭാവത്തിൽ ഫഹീം  അപ്പോൾ അടുത്ത ചിക്കൻ കാലു എടുത്തു വായിൽ വെച്ചു.

തിന്നിടാ തിന്നിടാ... കോഴി ക്കാലു കിട്ടാത്തതിന്റെ രോഷം പ്ലേറ്റിൽ ഇരുന്ന വായിൽ പീസിൽ  തീർത്തു.

അളിയാ ഇതു മൊരിഞ്ഞെങ്കിലും ഉള്ളു മൊത്തം വെന്തില്ല.

ശരിയാണ് അളിയാ വീട്ടി പൊരിക്കണ അത്ര ടേസ്റ്റ് ഇല്ല...

ഫഹീം  അത് ശരി വെച്ചു.

ഡേയ് ഇവുടെ ചോറെന്നും ഇല്ലിയെടാ?

ഷാനു ചോദിച്ചു.

അളിയാ താക്കോൽ മേറ്റ്‌ന്റെ അടിയിൽ ഉണ്ടോന്ന് നോക്കട്ടെ.

ഫഹീം  പറഞ്ഞു.

മാറ്റിന്റെ അടിയിൽ നിന്ന് താക്കോലെടുത്തു അടുക്കള തുറന്നു കുറച്ചു ചോറും മീൻ കറിയും കൊണ്ട് വന്നു.

അളിയാ എപ്പോ ഒരു ടേസ്റ്റ് ഒക്കെ ഉണ്ട് കേട്ടാ 

സുലൈമാൻ പറഞ്ഞു 

ഒരുവിധം ചിക്കൻ തിന്നു തീർത്തു. 

"അളിയാ വയർ ഫുൾ ആയി". ഒരു ഏമ്പക്കം വിട്ടു സുലൈമാൻ. 

ഷാനു അപ്പോഴേക്കും ഒരു വിൽസിന് തീ കൊളുത്തിയിരുന്നു.  

ഡേയ് പോണതിന് മുൻപ്  ഇതൊക്കെ വൃത്തിയാക്കിയിട്ട് വേണം പോകാൻ .. ഫഹീം പറഞ്ഞു 

മൂവരും കൂടി എല്ലാം വൃത്തിയാക്കി തിന്നതിൻ്റെ ബാക്കി അവശിഷ്ടങ്ങൾ മറ്റൊരു കുഴിയെടുത്ത് മൂടി . 

അളിയാ എന്നാ ഒ കെ...  നാളെ കാണാം  ഷാനുവും സുലൈമാനും അവരുടെ വീടുകളിലേക്ക് നടന്നു. 

ഫഹീം വീട്ടിലേക്ക് കയറി. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു. മുറിയിൽ കയറി ഹാങ്ങറിൽ ഷർട്ട് ഊരി  ഇട്ടു. നല്ല ചൂടുണ്ട്. ഫാൻ ഇട്ടിട്ടും ചൂടിന് കുറവില്ല. ജനാലപാളികൾ തുറന്നിട്ടു . 

ഉറക്കം വരാനായി കട്ടിലിൽ കണ്ണടച്ച് കിടന്നു. 

മദ്റസയിൽ ഉസ്താദിൻ്റെ പ്രഭാഷണം പതിയെ ജനൽ വഴി കാതിലേക്ക് അലയടിച്ചു .

" നിങൾ ഒരു കള്ളം പറഞാൽ നിങ്ങളുടെ ഹൃദയത്തില് ഒരു കറുത്ത കുത്ത് വീഴും . അങ്ങനെ ഓരോ കള്ളം പറയുമ്പോഴും ഓരോ കുത്ത് വീനുകൊണ്ടെയിരിക്കും. അവസാനം ഹൃദയം മൊത്തം കറുത്ത കുത്തുകൾകൊണ്ട് നിറക്കപ്പെടും. 

മറ്റൊരാളുടെ വസ്തു വകകൾ നിങൾ എടുക്കരുത്. അത് മോഷണമാണ്. അല്ലാഹു അവന്റെ കലാമിൽ പറയുന്നു " വ സ്സാരിഖു വാ സാരിഖതു ഫഖ്‌തഊ ................................................... അസീസുൻ ഹഖീം  ഖാലല്ലാഹ് അസ്സവജൽ 

മോഷ്ടിക്കുന്നവന്റെയും മോഷ്ടിക്കുന്നവളുടെയും കൈകൾ നിങ്ങൾ നിങ്ങൾ മുറിച്ചു കളയുക . .......... 

ഫഹീം പെട്ടന്ന് പേടിച്ചു കണ്ണുകൾ തുറന്നു തന്റെ കൈകളിലേക്ക് നോക്കി 

പടച്ചോനെ എന്റെ കൈ ..അവന്റെ ഹൃദയം പടാപടാന്നു മിടിച്ചു 

അപ്പോഴേക്കും ഉസ്താദ് അടുത്ത ഖുർആൻ സൂക്തമോതി 

ഫ മൻ താബ മിൻ ബഇദ ളുൽമിഹീ  വ അസ്‌ലഹ ഫ ഇന്നല്ലാഹ യതൂബു  അലയ്ഹി ഇന്നല്ലാഹ അഫൂറിൻ റഹീം 

സദഖ റസൂലല്ലാഹ് 

എന്ന് വെച്ചാൽ നിങ്ങൾ ആരെങ്കിലും അക്രമം ചെയ്തു പോയിട്ട് പാശ്ചാപിച്ചാൽ നന്നായി തീരുകയും ചെയ്താൽ ആ പശ്ചാത്താപം അള്ളാഹു സ്വീകരിക്കുന്നതാണ്. അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. 

ഉസ്താദ് പറഞ്ഞു നിർത്തി . 

പടച്ചോനെ എന്നോട് പൊറുക്കൂ എന്റെ കൂട്ടുകാരോടും ... അവന്റെ കണ്ണുകൾ നിറഞ്ഞു 

കുറ്റബോധത്തിനൊടുവിൽ എപ്പോഴോ അവനുറങ്ങി പോയി 

.............

അപ്പുറത്തെ വീട്ടിലെ സബിതാത്തടെ ഉച്ചത്തിൽ ഉള്ള നിലവിളി കേട്ടാണ് ഷാനു ഉണർന്നത് . തലേന്ന് കഴിച്ച കോഴി ഇപ്പോഴും ദഹിച്ചിട്ടില്ല . 

"പടച്ചോനെ ന്റെ കോഴിയെ കൊണ്ട് പോയവന്റെ തലയിൽ ഇടിത്തീ വീഴണേ ... 

ഷാനു വിന്റെ നെഞ്ച് കത്തി. ഷർട്ട് ഒരു വിധം എടുത്തിട്ട് പുറത്തേക്ക് ഇറങ്ങി .  

എന്ത് പറ്റിയടി  സബിതാ...  ഉമ്മയാണ് 

അല്ലാന ഇത്താ ദിവസും മുട്ട ഇട്ടോണ്ട് ഇരുന്ന കോഴിയാണെ ..... അതെടുത്താണ്ട് പോയവന്റെ മണ്ട മറിഞ്ഞു പോണെ ........ സബിതാത്ത  കരിച്ചിലിനിടയിൽ വീണ്ടും നെഞ്ച് പൊട്ടി പ്രാകി .. 

പണി പാളി .. ഇരുട്ടത്തു പൂവന് പകരം കൊണ്ടുപ്പോയത് പിടയെ ..  ഷാനു ചിന്തിച്ചു 

നീ കരയാടി സബിത ... അതെടുത്തണ്ടു പോയി തിന്നവൻ വയറിളക്കം വന്നു അനുഭവിക്കും ..  ഉമ്മയുടെ തൂറ്റൽ പ്രാക്ക് .. 

ഷാനുവിന് പിടിച്ചു നിൽക്കാനായില്ല 

സബിതാത്ത ഇങ്ങനെ പ്രാവല്ലേ ... വിശപ്പ് സഹിക്കാൻ വയ്യാതെ ആരെങ്കിലും എടുത്തോണ്ട് പോയി തിന്നതായിരിക്കും 

എൻ്റെ പുള്ളക്ക് ഇനി രാവിലെ നാടൻ മുട്ട ഞാൻ എവിടുന്ന് കൊടുക്കും....  മോനെ നോക്കി സബിതാത്ത മൂക്ക് പിഴിഞ്ഞു 

മലപ്പുറത്തെ ഔലിയാക്ക് ഞാൻ ഒരു അഞ്ചു  മുട്ട നേരും നോക്കിക്കോ..... ഇതെടുത്തവന്റെ കൈയും കാലും തളർന്നു കിടക്കും സബിതാത്ത വീണ്ടും പ്രാകി 

സബിതാത്ത ........ എങ്ങനെ പറയല്ലേ ... ഏതെങ്കിലും പാവപ്പെട്ട ..... ഷാനു പറഞ്ഞു മുഴുവിപ്പിക്കും മുൻപ് 

നിനിക്കെന്തിടാ അവന്റടുത്ത് ഇത്ര കിറുവ ? അവൻ നശിച്ചു പോവും ഉമ്മയാണ് .. 

രണ്ടുപേരും കൂടി തൻ്റെ പുക കാണാൻ വേണ്ടി പ്രാര്ഥിക്കുആണല്ലേ പടച്ചോനെ .. 

ഒന്നും വേണ്ടായിരുന്നു .. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല . 

അവൻ പല്ലുപോലും തേക്കാതെ ജംഗ്ഷനിലോട്ട് നടന്നു. അപ്പോഴും സബിതാത്തെടെ പിടകോഴി  വയറ്റിൽ കിടന്നു തിരിയുന്നുണ്ടായിരുന്നു.