Sunday, July 26, 2020

സ്ത്രീധനം 2

അസ്സലാമു അലൈകും ..
സലാം വീട്ടി ഇടത്തോട്ടു തിരിഞ്ഞപ്പോൾ പരിചിതമുഖം പോലെ . മാസ്ക് വെച്ചിട്ടുള്ളതിനാൽ ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. ബഷീർ ഇക്കയാണോ അത് ??

സാധരണയായി ചൊല്ലാറുള്ള "ദിക്റുകൾ" എല്ലാം ഉപേക്ഷിച്ചു ഇമാം പെട്ടന്ന് തന്നെ ദുആയിലേക്ക്  കടന്നു "അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ  ഹംദായുവാഹി നിഇമഹൂ  യുക്കാഹി മസീദാ" ... ...   കൈകൾ ആമീൻ പറയാൻ വേണ്ടി മുകളിലേക്ക് ഉയർത്തുമ്പോഴും മനസ്സിൽ ബഷീർക്ക യുടെ മുഖമായിരുന്നു. അവസാനം കണ്ടത് ഏകദേശം ഒരു വർഷം മുൻപാണ്. മകളുടെ വിവാഹം നടക്കാത്തതിലുള്ള വിഷമം അന്നത്തെ സംസാരത്തിൽ തങ്ങി നിന്നിരുന്നു. വിവാഹം നടന്നു കാണുമോ ?
( https://m.facebook.com/story.php?story_fbid=10214675199494135&id=1247791066 )

ഉള്ളിൽ ഒരാകാംഷാ തോന്നി.  ഇമാം ദുആയുടെ അവസാന യാമങ്ങളിൽ എത്തിയിരുന്നു അപ്പോഴേക്കും. "അല്ലാഹുമ്മ റബ്ബനാ ആതിനാ ഫി ദുൻയാ ഹസനത്തൻ വബിൽ ആഹിറത്തി ഹസനത്തൻ വ ക്കിന അദാബന്നാർ ".....ആമീൻ .. 
സലാത്തും കഴിഞ്ഞു ആളുകൾ അപ്പോഴേക്കും  പുറത്തേക്കു ഇറങ്ങാനുള്ള തത്ര പാടിലായിരുന്നു. അപ്പോഴേക്കും ഇമാമിന്റെ വാക്കുകൾ മൈക്കിലൂടെ എത്തി . "സാമൂഹിക അകലം എല്ലാവരും പാലിക്കുക" അപ്പോഴേക്കും ആളുകൾ അല്പം സാവധാനമായി നടത്തം ധൃതിയുള്ളവർ ഇറങ്ങി കഴിയട്ടെ.  ഞാൻ അവിടെ തന്നെ ഇരിന്നു . ഒന്നുകൂടി ഇടതു ഭാഗത്തേക്ക് തിരിഞ്ഞു നോക്കി . ബഷീർ ഇക്ക തന്നെ അല്ലേ .. തന്നെ ഞാൻ ഉറപ്പിച്ചു . മുസല്ല മടക്കിയെടുത്തു ഞാൻ ബഷീർ ഇക്കയുടെ അടുത്തേക്ക് തിരിഞ്ഞു.
അസ്സലാമു അലൈകും . ബഷീർ ഇക്ക അല്ലെ ?? ഞാൻ ചോദിച്ചു
വാ അലൈകുമുസ്സലാം  ... അതെ .. 

ഹിലാലിനെ ഞാൻ നേരെത്തെ തന്നെ കണ്ടിരുന്നു.  ജമാഅത്തിന്  ഏറ്റവും അവസാനം വന്നതല്ലേ ??
 ബഷീർ ഇക്ക ചോദിച്ചു. മാസ്കിനടിയിൽ അനുസരണ ഇല്ലാതെ തെറിച്ചു നിൽക്കുന്ന നരച്ച താടി രോമങ്ങൾ കുറച്ചുകൂടി പുറത്തേക്കു നീണ്ടപ്പോൾ ആ മുഖത്തെ ചിരി എനിക്ക് മനസിലായി. 
കൊറോണ കാലമായതിനാൽ പള്ളിയിൽ ജുമാ ജമാഅത്തിന് വരുന്നവർ നേരെത്തെ രെജിസ്റ്റർ ചെയ്യണം.വരുമ്പോൾ ആധാർ കാർഡ് കരുതണം. പന്ത്രണ്ടെ മുക്കാലിന് മുൻപേ എത്തുകയും വേണം. ആ സമയം കഴിഞ്ഞാൽ വാതിലുകൾ അടക്കുകയും ചെയ്യും.  

കഴിഞ്ഞ കുറേക്കാലമായി ഏതു  ദിവസമാണെന്ന് ഓർക്കാതെയാണ് ജീവിക്കുന്നത്. ജുമാ തുടങ്ങിയിട്ട് രണ്ടാമത്തെ ആഴ്ച. വെള്ളിയാഴ്ചയാണെന്നു തിരിച്ചറിവുണ്ടായപ്പോൾ , പെട്ടന്ന് തന്നെ കുളിച്ചു പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും സമയം ഒരു മണി ആയിരിന്നു. വാതിലുകൾ അടക്കപ്പെട്ട പ്രാർത്ഥനാഗേഹത്തിനു മുൻപിൽ നിസഹായതയോടെ ജനലിന്റെ  ഉള്ളിലേക്ക് ഞാൻ നോക്കി. അത്ഭുത ജീവിയെ കാണുന്നപോലെ ഉള്ളിലെ തുറിച്ച കണ്ണുകൾ എന്നിലേക്ക്‌ നീണ്ടു. കുറ്റബോധത്തോടെ ഞാൻ ശിരസ് താഴ്ത്തി. 
പെട്ടന്ന് എന്റെ മുന്നിലെ വാതിലുകൾ തുറക്കപ്പെട്ടു ആശരീരിപോലെ വാക്കുകൾ 
" അടുത്ത ആഴ്ച ഇങ്ങനെ താമസിച്ചു വന്നാ പടച്ചോൻ സത്യം തുറക്കൂല്ല കേട്ടാ ".. പള്ളി സെക്രട്ടറിയാണ് ..
അതു പിന്നെ .. ഞാൻ വിക്കി... അതൊന്നും കേൾക്കാതെ സെക്രട്ടറി നടന്നു പോയി . ഞാൻ പിന്നാലെ  എനിക്കായിട്ടുള്ള സ്ഥലത്തു മുസല്ല വിരിച്ചു. ആരെയും നോക്കാതെ മിമ്പറിൽ ഖുതുബ ഓതുന്ന ഇമാമിനെ നോക്കി. പുള്ളിയുടെ മുഖത്തും ഒരു ഈർഷ്യയുണ്ടെന്നു തോന്നി. ഇപ്പോഴാണ്‌ മാസ്‌ക് ഒരു അനുഗ്രഹമാണെന്ന് തോന്നിയത്.

എന്നാ എത്തിയത് ??    ഹിലാലിന്റെ തടിയൊക്കെ അങ്ങ് പോയല്ലോ ?  ബഷീർ ഇക്ക ചോദിച്ചു .

വന്നിട്ട് രണ്ടു മാസമായി ഇക്കാ . ക്വാറണ്ടൈനൊക്കെ കഴിഞ്ഞെങ്കിലും ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങാറുള്ളൂ ..
പിന്നെ തടി കുറച്ചതാ . ഞാൻ പറഞ്ഞു
അതാണ് നല്ലതു .. ബഷീർ ഇക്ക പറഞ്ഞു

പിന്നെ ഇക്കാ ..മോളെ കല്യാണം ?? ഞാൻ ഇടക്ക് നിർത്തി
അൽഹംദുലില്ലാഹ് .. അത് നടന്നു .. ഇതു മൂന്നാമത്തെ ആഴ്ചയാ ഇപ്പൊ  ബഷീർ ഇക്കയുടെ വാക്കുകളിൽ സന്തോഷം തുടിച്ചു നിന്നിരുന്നു .

കൊറോണ ആയോണ്ട് എന്തെങ്കിലും പ്രശ്നമുണ്ടായോ ഇക്കാ ??  ഞാൻ ചോദിച്ചു
കൊറോണ ആയോണ്ട് കുറച്ചു റാഹത്തു കൂടീന്ന്  വേണം പറയാൻ  ചിരിയോടെ ബഷീർ ഇക്ക  പറഞ്ഞു 
അതെന്താ ഇക്കാ  അങ്ങനെ ?? 
അന്ന് ഞാൻ പറഞ്ഞില്ലായിരുന്നോ ..  അതിനു ശേഷം എന്റെ മോള് ഒരു സൈറ്റിൽ രെജിസ്റ്റർ ചെയ്തിരുന്നു. അതിലവൾ എടുത്തു പറഞ്ഞിരുന്നു സ്ത്രീധനമോഹികൾ ആരുതന്നെ ബന്ധപ്പെടേണ്ടതില്ലന്ന്. എന്നിട്ടവൾ എന്റെ നമ്പറും കൊടുത്തിരിന്നു. എനിക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല .. 

ഒരു മാസം കഴിഞ്ഞിട്ടുണ്ടാവും. ഒരു ദിവസം മൊബൈലിൽ ഒരു കാൾ ... 
"എന്റെ പേര് സുഹൈൽ.. ഗൾഫിൽ ആണ്.ഇപ്പോൾ ലീവിൽ നാട്ടിലുണ്ട്.  സൈറ്റിൽ ഡീറ്റൈൽസ് കണ്ടു വിളിച്ചതാണ്. രണ്ടു സഹോദരിമാർ.. രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു. വാപ്പ മരിച്ചു പോയി" .
ഇത്രയും ഒറ്റശ്വാസത്തിലാണ് അയാൾ പറഞ്ഞതു .
മോനെ ഞാൻ പെണ്കുട്ടിയുടെ വാപ്പയാണ്. എനിക്ക് മോനെയും കുടുംബത്തോടും നേരിട്ട് സംസാരിക്കണം. എന്നിട്ട് ബാക്കി സംസാരിക്കാം .. 
എന്നാ അങ്ങനെയാവട്ടെ . ഞാൻ ഈ നമ്പറിൽ ഡീറ്റൈൽസ് വാട്ട്സ്ആപ്പ് ചെയ്യാം. 
അയാൾ ഫോണ് കട്ട് ചെയ്തു. അടുത്ത പത്തു മിനിറ്റിനുള്ളിൽ സ്‌ഥലം, വീട്ടപ്പേര്, വാപ്പയുടെയും ഉമ്മയുടെയും  പേര്, ലൊക്കേഷൻ മാപ്പ് ഉൾപ്പെടെ സുഹൈൽ വാട്ട്സ്ആപ്പ് ചെയ്തു .

സ്ഥലം കുറച്ചു ദൂരെയാണ്. ഒരു അമ്പത് കിലോമീറ്ററോളം വരും. എന്നാലും കുഴപ്പമില്ല അവൾ ആഗ്രഹിക്കുമ്പോലെ ഒരാളെ കിട്ടിയാൽ മതിയായിരുന്നു. 
തൽക്കാലം മോളോട് പറയണ്ടന്നു കരുതി. ഭാര്യയോട് പറയാം.എന്നിട്ട് തിരിച്ചു വിളിക്കാം 
"ആശ്ചാ " ... ഞാൻ നീട്ടിവിളിച്ചു.കെട്ടുമ്പോൾ ആഇശ ആയിരുന്നവൾ ഇന്ന് ചുരുങ്ങി ചുരുങ്ങി ആചാ ആയിരിക്കുന്നു. മക്കൾക്ക് ആചുമ്മയും ..
എന്തേ .. ഡെയ് ഒരാള് വിളിച്ചിരുന്നു. സൈറ്റിൽ കണ്ടു വിളിച്ചെന്ന പറഞ്ഞത് ...  ഡീറ്റൈൽസ് ഒക്കെ അയച്ചു തന്നിട്ടുണ്ട്. 
ഭാര്യയുടെ മുഖം വിടരുന്നത് അയാൾ കണ്ടു. കുറച്ചുകാലമായി ആ ഭാവം അപൂർവമായി മാത്രമേ കാണാറുള്ളൂ . നിങ്ങളൊന്നു വിളിച്ചു നോക്കീം....

വന്ന നമ്പറിൽ തിരിച്ചു വിളിച്ചു. 
"അസ്സലാമു അലൈകും ഞാൻ ബഷീർ .. ഇപ്പൊ വിളിച്ചില്ലയിരുന്നോ" ..
"മനസിലായി" .. സുഹൈൽ പറഞ്ഞു. "ഞാൻ ഉമ്മാടെയിൽ കൊടുക്കാം".

അസ്സലാമു അലൈകും . 
തീരെ നേർത്ത ബലഹീനമായ ഒരു സ്ത്രീ സ്വരം
"മോൻ എല്ലാം പറഞ്ഞിരുന്നു. അവൻ നെറ്റിൽ നോക്കി വിളിച്ചതാന്നു പറഞ്ഞു.എനിക്കിതൊന്നും വല്യ പിടിയില്ല. പിള്ളാരെ വാപ്പ മരിച്ചിട്ട് വർഷം കുറച്ചായി .. ഇവനാണ് രണ്ടു പെങ്ങന്മാരെയും കെട്ടിച്ചതു. കുടുംബം നോക്കുന്നതും" അവർ പറഞ്ഞു നിർത്തി .
ഞാനും അളിയനും കൂടി ഒരു ദിവസം വീട്ടിലോട്ട് വരാം. നേരിട്ട് സംസാരിക്കാം ..
ബഷീർ ഇക്ക പറഞ്ഞു നിർത്തി .

"അടുത്ത തിങ്കളാഴ്ച രാവിലെ ഒരു പത്തു പതിനൊന്നു മണിയാവുമ്പോൾ വരാൻ പറ്റോ ?
ചെറിയൊരു നിശബ്ദതക്ക് സുഹൈലിന്റെ ഉമ്മ ചോദിച്ചു 
വരാം ..  
എന്നാ പിന്നെ വെക്കട്ടെ . അവർ മൊബൈൽ കട്ട് ചെയ്തു. 
ബാസിലയോട് പറയണ്ടായെ ? 
വേണ്ട ... എന്തെങ്കിലും ആയിട്ട്  മതി ..

ഞാൻ നസീമിനോട് ഒന്നു പറയട്ടെ .. തിങ്കളാഴ്ച അവനെയും കൂട്ടി വേണം പോവാൻ .. ബഷീർ ഇക്ക പറഞ്ഞു  

"നിനക്കീ മാപ് നോക്കി പോവാൻ അറിയോ" ബഷീർ ഇക്ക നസീമിനെ നോക്കി സംശയം പ്രകടിപ്പിച്ചു . 
അതൊന്നും കുഴപ്പമില്ല.. താനിതത്ര പോയിരിക്കുന്നു എന്ന മട്ടിൽ നസീം പറഞ്ഞു. ബഷീർ ഇക്കയുടെ ഏക അളിയൻ. 
പറഞ്ഞ ദിവസം ഒരു പതിനൊന്ന് മണിയായപ്പോൾ മാപ് കാണിച്ച സ്ഥലത്തു എത്തി.  വണ്ടി ഒതുക്കി ഏതാണ് വീടെന്നു അറിയാൻ വേണ്ടി ആരോടെങ്കിലും ചോദിക്കാമെന്നു ചിന്തിച്ചു നിൽക്കുമ്പോഴാണ് എതിർ വശത്ത് നിന്നു സുസ്മേര വദനനായി ഒരു ചെറുപ്പക്കാരൻ തങ്ങളുടെ നേരെ നടന്നു വരുന്നത് കണ്ടത്. 
ഇതാവുമോ സുഹൈൽ. മനസിൽ അറിയാതെ തോന്നി. കാണാൻ സുമുഖൻ. ബാസിലക്ക് യോജിക്കും. 
അസ്സലാമു അലൈകും..   ഞാൻ സുഹൈൽ. ദാ അതാണ് വീട്
ചിരിച്ചുകൊണ്ട് സുഹൈൽ എനിക്കും ശേഷം നസീമിനേരെയും കൈ നീട്ടി.
റോഡ് മുറിച്ചു സുഹൈലിന്റെ പിന്നാലെ നടക്കുമ്പോൾ മനസിനൊരു കുളിർമ തോന്നി; ഇത് നടക്കുമെന്നും.
ഒരു ഇടത്തരം വീട്. മുറ്റത്തു പൂച്ചെടികൾ വളർന്നു നിൽക്കുന്നു. സിറ്റ്ഔട്ടിൽ രണ്ടുപേർ ഇരിക്കുന്നുണ്ട്.  
സലാം പറഞ്ഞു അവർക്ക് നേരെ കൈ നീട്ടി. 
ഇതു സലാം മാമ ഉമ്മാടെ മൂത്ത സഹോദരൻ, ഇതു സലീം മാമ.. ഉമ്മാടെ രണ്ടാമത്തെ സഹോദരൻ. സുഹൈൽ പരിചയപ്പെടുത്തി ..

മാമാക്കു രണ്ടുപേർക്കും ബിസിനസാ. പരിചയപ്പെടുമ്പോഴും രണ്ടുപേരുടെയും ഗൗരവഭാവത്തിന് ഒരു മാറ്റവും ഇല്ലായിരുന്നു. 
ഇത് ഉമ്മ ...
വാതിലിൽ ചാരിനിൽക്കുന്ന സ്ത്രീയെ നോക്കി സുഹൈൽ പറഞ്ഞു. അവർ ഹൃദ്യ മായി ചിരിച്ചു. ഒരു ജീവിതകാലം അനുഭവിച്ച ദുഃഖങ്ങൾ മുഴുവൻ ആ ചിരിയിലും വായിച്ചെടുക്കാമായിരുന്നു. 
നിങ്ങള്  ഇരിക്ക് .. കസേരയിൽ ചൂണ്ടി ഉമ്മ പറഞ്ഞു. 
അപ്പോൾ കാര്യങ്ങൾ എങ്ങനെയാ ?  സലാം മാമ മുരടനക്കി .... 
കുറച്ചു കാര്യങ്ങളൊക്കെ ഫോണിലൂടെ പറഞ്ഞിരുന്നു. 
ബഷീർ ഇക്ക പറഞ്ഞു. എന്റെ മൂത്തമോളാ .. ബഷീർ ഇക്ക മോളെ കുറിച്ചു എല്ലാം പറഞ്ഞു. 
ഇവന്റെ രണ്ടു അനിയതിമാരെയും നല്ല രീതിയിൽ കൊടുത്തിട്ടാണ് അയച്ചത് .  ഇളയ മാമ പറഞ്ഞു 
പടച്ചവനെ സ്ത്രീധനമാണല്ലോ ആദ്യമേ വിഷയം. ബഷീർ ഇക്കാടെ നെഞ്ചുപിടഞ്ഞു. 

അതുകൊണ്ടു ഞാൻ തീരുമാനിച്ചു ഞാൻ കാരണം ഒരു വീട്ടുകാരും കഷ്ടപ്പെടില്ലന്നു . സുഹൈൽ കൂട്ടിച്ചേർത്തു ; മാമായുടെ നോട്ടം അവഗണിച്ചുകൊണ്ട്. 
ആ വാക്കുകൾ മനസിൽ കുളിർമഴ പെയ്യിച്ചു. കുറച്ചുകൂടി കുടുംബകാര്യങ്ങൾ പറഞ്ഞശേഷം , എന്നാ പിന്നെ ചെറുക്കനും പെണ്ണും തമ്മിൽ പരസ്പരം കണ്ടതിനു ശേഷമാകട്ടെ ബാക്കി കാര്യങ്ങൾ എന്നു മൂത്തമാമ അസംഗിതമായി പ്രഖ്യാപിച്ചു.

വീട്ടിൽ എത്തിയ ഉടനെ ബാസിലയോടും ഭാര്യയോടും കാര്യം പറഞ്ഞു. ബാസിലയുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. പിന്നെയെല്ലാം വളരെ പെട്ടന്നായിരുന്നു. പെണ്ണുകാണൽ കഴിഞ്ഞ ചെറുക്കൻ പോയികഴിഞ്ഞപ്പോൾ മകളുടെ മുഖതൊളപ്പിച്ച നാണത്തിൽ പൊതിഞ്ഞ സന്തോഷം അവളുടെ സമ്മതത്തെ ഞാൻ അറിഞ്ഞു. 
തീയതി നിശ്ചയിച്ചു. ആറു മാസം കഴിഞ്ഞു, ചെറുക്കന്റെ  അടുത്ത ലീവിന് കല്യാണം.  ചെറുക്കൻ ഗൾഫിലേക്ക് പറന്നു രണ്ടു നാൾ കഴിഞ്ഞപ്പോൾ ചെറുക്കന്റെ വീട്ടിൽ നിന്ന് ഒരു കാൾ. 
മൂത്തമാമയാണ് . 
"എന്തായാലും ഞങ്ങൾ ഒന്നും വാങ്ങുന്നില്ലല്ലോ" .. എന്തോ ഒരു ഔദാര്യം ചെയ്യുന്ന പോലെ വാക്കുകൾ. ...
"അതുകൊണ്ടു ഭക്ഷണമെങ്കിലും ഞങ്ങൾ പറയുന്നപോലെ ആവണം .. എനിക്കും സലീമിനുമൊക്കെ കുറച്ചു വി ഐ പി ഗസ്റ്റ്കളുണ്ടെ. കല്യാണം ..... കൺവെൻഷൻ സെന്ററിൽ വെച്ചു നടത്തണം".
പിന്നെ വേറൊരു  കാര്യം ഇതൊന്നും പിള്ളേർ അറിയണ്ട. 
ഭക്ഷണമല്ലേ. കുഴപ്പമില്ല മനസിൽ കരുതി തൽക്കാലം ആരോടും പറയണ്ട. പക്ഷെ അവർ പറഞ്ഞ കാറ്ററിങ് കമ്പനിയുടെയും കൺവെൻഷൻ സെന്ററിന്റെയും ചാർജ് കേട്ടു ബോധം പോയില്ലന്നേ ഉള്ളൂ. മകളുടെ സന്തോഷം ആലോചിച്ചപ്പോൾ അതൊന്നും ഒരു കൂടുതലായി തോന്നിയില്ല. 

ദിവസങ്ങൾ വളരെ പെട്ടന്ന് കടന്നുപോയി.. 2020 കടന്നു വന്നു. കൂടെ കോറോണയും. മാർച്ച് പകുതിയോടെ സുഹൈൽ നാട്ടിൽ എത്തി. കല്യാണത്തിനു കഷ്ടിച്ചു ഒരാഴ്ച ഉള്ളപ്പോൾ രാജ്യം ലോക്ഡൗൻ ആയി. നെഞ്ചിടിപ്പ് കൂടി. കല്യാണം മാറ്റിവെക്കുന്നു വെന്നു എല്ലാരേയും അറിയിച്ചു.
ദിനങ്ങൾ വളരെ പെട്ടന്ന് കടന്നു പോയി. ലീവ് തീർന്നിട്ടും സുഹൈലിന് തിരിച്ചു പോകാൻ കഴിഞ്ഞില്ല. ഭാഗ്യം കൊണ്ട് ജോലി നഷ്ടമായില്ല. കുറേക്കാലം വർക് അറ്റ് ഹോം ചെയ്യാൻ കമ്പനി പറഞ്ഞു. പക്ഷെ സാലറി പകുതിയായി കുറച്ചു. 
ലോക്ക്ഡൗൻ മാറി. ഉപാധികളോടെ വിവാഹം പോലുള്ളവ നടത്താൻ സർക്കാർ അനുമതി നൽകി. 
മാമ മാരുടെ വി ഐ പി ഗസ്റ്റ്‌കൾ ഒന്നുമില്ലാതെ വെറും അമ്പതിൽ താഴെ ആൾക്കാരുടെ സാനിധ്യയത്തിൽ ബാസിലയുടെയും സുഹൈലിന്റെയും വിവാഹം നടന്നു; ആര്ഭാടമൊട്ടുമില്ലാതെ..
മോളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന പള്ളിയിലെ അനാഥആലയത്തിലെ യതീം മക്കൾക്ക് എന്തെങ്കിലും അവളുടെ വിവാഹത്തിന് ചെയ്യണമെന്ന്. അതു നടന്നു. അതോടപ്പം കുറച്ചു കാശ് പാവപ്പെട്ട രണ്ടു പെണ്കുട്ടികളുടെ വിവാഹത്തിനും നൽകി. അങ്ങനെ അവൾ ആഗ്രഹിച്ചത് പോലെ തന്നെ അവളുടെ വിവാഹം നടന്നു. 
ഇതൊക്കെ അറിഞ്ഞപ്പോൾ സുഹൈൽ പറഞ്ഞത് ഇപ്പോഴും എന്റെ ചെവിയിലുണ്ട് ...
ഇങ്ങനെ ഒരാളെ കിട്ടിയത് എന്റെ ഭാഗ്യമാ വാപ്പാ എന്നു...
ഇനി പറ .. കൊറോണ അത്രക്ക് അങ്ങു പ്രശ്നകാരനാണോ ? അതിനേക്കാൾ വലിയ വൈറസുകൾ നമ്മുടെ ഇടയിൽ തന്നെ ഇല്ലേ ??

ബശീർ ഇക്കാ പറഞ്ഞു നിർത്തി .  ശരിയാണ് കൊറോണയൊക്കെ എന്തു അതില് വല്യ ഐറ്റംസ് എവിടെയൊക്കെ തന്നെ ഉണ്ടല്ലോ, മരിച്ചവരെ പോലും വെറുതെ വിടാത്ത ...













Monday, July 6, 2020

"ഇക്കാ കൊറോണ ഇക്കായെ ഒരു സൈക്കോ ആക്കിയല്ലോ " 

അർഷദ് അതു പറഞ്ഞിട്ടു സഫാരി ഹൈപ്പർമാർക്കറ്റിൽ നിന്നു വാങ്ങിയ ദോശ മാവിന്റെ പ്ളാസ്റ്റിക് കവറിലെ ഡിഷ്‌ വാഷിന്റെ പത സിങ്കിലെ ടാപ്പ് തുറന്നു കഴുകി കളഞ്ഞു. സത്യം പറഞ്ഞാൽ ഇതൽപ്പം കൂടുതല്ലേ എന്നെനിക്കും തോന്നാറുണ്ട്. എന്നാലും എന്റെ അശ്രദ്ധ കൊണ്ടു എനിക്കോ മറ്റുള്ളവർക്കോ കോവിഡ് ബാധിക്കരുതെന്ന ഒരു നിർബന്ധം എനിക്കുണ്ടായിരുന്നു.

കുറച്ചു കാലമേ ആയുള്ളൂ അർഷദ് (ഉമ്മയുടെ ഇളയ സഹോദരിയുടെ മകൻ)കൂടെ കൂടിയിട്ട്. ജോലിതേടി വിസിറ്റിൽ എത്തിയ അവൻ ഷാർജയിൽ എൻ്റെ കൂടെ എത്തുന്നതിനു മുൻപ് ദേരയിലെ പത്തു പന്ത്രണ്ടു പേർ താമസിച്ചിരുന്ന ഒരു ഫ്ലാറ്റിൽ ആയിരുന്നു. ദേരയിൽ കോവിഡ് രൂക്ഷമായ സമയത്തായിരുന്നു അത്. ഫ്ളാറ്റിലെ ഒറ്റക്കുള്ള ജീവിതം വിരസവും ഒറ്റപ്പെടൽ  ബുദ്ധിമുട്ടുമായി തുടങ്ങിയപ്പോൾ അവനെ കൂടെ കൂട്ടി. ദേരയിൽ ആയതുകൊണ്ട് ചെറിയൊരു പേടി ഇല്ലാതിരുന്നില്ല .

വന്ന അന്ന് തന്നെ എൻ്റെ പ്രവർത്തികൾ അവനെ ഞെട്ടിച്ചു. അവൻ കൊണ്ട് വന്ന അവൻ്റെ വസ്ത്രങ്ങൾ മൂന്ന് ദിവസം വണ്ടിയിൽ തന്നെ വെപ്പിച്ചു, കൊറോണ ഉണ്ടെങ്കിൽ താനെ ഇല്ലാതായി കൊള്ളട്ടെ എന്ന് കരുതി. വന്ന ഉടനെ ഡെറ്റോൾ ഒഴിച്ച വെള്ളത്തിൽ കുളിക്കാൻ പറഞ്ഞു. ഇട്ടുകൊണ്ട് വന്ന ഡ്രസ്സ് അപ്പോൾ തന്നെ കഴുകിയിടാൻ പറഞ്ഞു.  കൊണ്ടുവരുന്നതിന് മുൻപ് ഫ്ലാറ്റിൽ രണ്ടു ആഴ്ചയായി ആർകെങ്കിലും ചുമ പനി എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചറിഞ്ഞിരിന്നു. കുളി കഴിഞ്ഞു എൻ്റെ വസ്ത്രങ്ങൾ ആണ് അവൻ ധരിച്ചത്; അടുത്ത മൂന്ന് ദിവസം വരെ. ബാച്ചിലർ ഫ്ലാറ്റിൽ താമസിച്ചിരുന്ന, അവന്റെ കണ്ണുകളിൽ "ഇത്രയൊക്കെ വേണോ" എന്നൊരു നോട്ടം എപ്പോഴും തങ്ങി നിന്നിരുന്നു.

ശരിക്കും അവൻ ഞെട്ടിയത് അടുത്ത ദിവസം സൂപ്പർ മാർക്കറ്റിൽ പോയപ്പോഴാണ്.  തൊട്ടടുത്തുള്ള ഒന്നിലും പോകാതെ, സഫാരിയിൽ ആണ് ഞാൻ പോയിരുന്നത്. അവിടെ പോകാൻ ചില കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് ഗവണ്മെന്റ് ടെംപറേച്ചർ എടുക്കണമെന്ന് പറയുന്നതിന് മുൻപ് തന്നെ അവർ അത് തുടങ്ങിയിരുന്നു.

ഫ്ലാറ്റിൽ നിന്ന് നിന്ന് ഇറങ്ങുംമുന്പ് , മാസ്ക് ഇട്ടു ( ശരിയായ രീതിയിൽ തന്നെ മൂക്കും വായും ശരിയായി മറച്ചുകൊണ്ട് തന്നെ) ഗ്ലവ്സ് ഇട്ടു  ലിഫ്റ്റിലേക്കു കേറും. ലിഫ്റ്റ് അമർത്താൻ ഒരു ചെറിയ ടിഷ്യു പേപ്പർ എടുത്തു കൈയിൽ കരുതിയിരിക്കും. അത് വെച്ച് ലിഫ്റ്റ് ബട്ടൺ അമർത്തുന്നു. പിന്നീട് അത് ഡസ്റ്റ്  ബിന്നിൽ ഇട്ടിട്ട് കാറിൽ കയറുന്നു. ഫ്ലാറ്റിനു പുറത്തിറങ്ങികഴിഞ്ഞാൽ പിന്നെടു ഒരു കാരണവശാലും മുഖത്തിന്റെ ഒരു ഭാഗത്തും കൈകൊണ്ടും ഞാൻ തൊടില്ല. അവനെ തൊടാനും സമ്മതിക്കില്ല. ഇനി അഥവാ അത്ര അത്യാവശ്യമാണെങ്കിൽ വണ്ടിയിൽ കരുതിയിരിക്കുന്ന സാനിട്ടയിസർ കൊണ്ട് കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും കൈകൾ ക്ളീൻ ചെയ്യിപ്പിച്ചതിനു ശേഷമാണ് അവൻ്റെ സ്വന്തം മുഖത്തു തൊടാൻപോലും അനുവദിച്ചിരുന്നത് .  പ്രായത്തിൽ നല്ല വിത്യാസം ഉള്ളതുകൊണ്ടാവും അവൻ അതൊക്കെ ഒരു നോട്ടത്തിലൂടെ ഒതുക്കി. സത്യം പറഞ്ഞാൽ ,മാസ്ക് ഇട്ടു കഴിഞ്ഞാൽ അപ്പോൾ മുതൽ എൻ്റെ മൂക്ക് ചൊറിയാൻ തുടങ്ങും. ഇത്രയും ക്ഷമ എൻ്റെ ജീവിതത്തിൽ ഒരിടത്തും ഞാൻ കാണിച്ചിട്ടില്ല.

സൂപ്പർ മാർക്കറ്റിൽ എത്തിയാൽ , കൈ ഒന്നുകൂടി സാനിറ്റൈസറിൽ മുക്കി വണ്ടിയിൽ നിന്നിറങ്ങുന്നു. ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നു നേരെത്തെ മൊബൈൽ നോട്പാഡിൽ കുറിച്ചതുനോക്കി ട്രോളിയിൽ വെക്കുന്നു. പിന്നെ ഒരു കാര്യം , ഒരു ആഴ്ചക്കുള്ള സാധനങ്ങൾ ആണ് വാങ്ങാറ്. പരമാവധി കുറഞ്ഞ സമയം മാത്രം അവിടെ ചെലവാക്കുന്നു.
മീനോ ഇറച്ചിയോ വാങ്ങാൻ ഉദ്ദേശിച്ചാൽ , ആദ്യം അത് കട്ട് ചെയ്യാൻ കൊടുത്തിട്ടു ബാക്കി സാധനങ്ങൾ എടുക്കുന്നു. ഇനി ആ ഭാഗത്തു തിരക്കുണ്ടെങ്കിൽ തല്ക്കാലം അത് വേണ്ടന്നു വെക്കുന്നു. കുക്ക് ചെയ്ത ഒരു ഫുഡും വാങ്ങില്ല. ഇനി അഥവാ വാങ്ങിയാൽ ഫ്ലാറ്റിൽ എത്തിയിട്ട് നല്ലപോലെ ചൂടാക്കുന്നു. ആവശ്യമുള്ള സാധനങ്ങൾ എല്ലാം വാങ്ങി കഴിഞ്ഞാൽ , ക്യാഷ് കൗണ്ടറിൽ സാമൂഹ്യ അകലം പാലിച്ചു ക്യാഷ് പേ ചെയ്യുന്നു. ( കാർഡ് കൊടുക്കുന്നു ). ഒന്ന് രണ്ടു തവണ അർഷദ് തൊട്ടടുത്ത കസ്റ്റമറിനോട് കുറച്ചു ചേർന്ന് നിന്നതിനു ഞാൻ സംസാരിച്ചപ്പോൾ അവന്റെ പഴയ നോട്ടം ഞാൻ കണ്ടില്ലന്നു നടിച്ചു. കാർഡ് തിരിച്ചു കിട്ടിയാൽ കൗണ്ടറിൽ ഇരിക്കുന്ന സാനിട്ടയ്‌സറിൽ കാർഡിനെ നന്നായി ഒന്ന് കുളിപ്പിച്ച് പഴ്സിൽ കയറ്റുന്നു. മിക്കപ്പോഴും, വൈ ഫൈ ഉണ്ടെങ്കിൽ കോൺടാക്ട് ലെസ്സ് പേമെന്റ് ആയിരിക്കും.

കാറിന്റെ ഡിക്കിയിൽ സാധനങ്ങൾ വെച്ചതിനു ശേഷം , കാറിൽ കയറി ഒന്നുകൂടി കൈകൾ സാനിറ്റൈസറിൽ മുക്കുന്നു.  തിരിച്ചു വണ്ടിയിൽ നിന്നറങ്ങി ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ , അലക്ഷ്യമായി മാസ്ക് വെച്ച്, തോളിൽ കൈയിട്ട് നടന്നു പോകുന്ന പാകിസ്താനിയെയും ബംഗാളിയെയും തെല്ലൊരു ദേഷ്യത്തോടെ ഇവനൊക്കെ ഇതിവിടെ പടർത്തിയെ അടങ്ങൂ എന്ന് ചിന്തിച്ചു, ചിലപ്പോഴക്കെ അർഷദിനോടു പറഞ്ഞും ഫ്ലാറ്റിലേക്ക് നടക്കും.

ഫ്ലാറ്റിന്റെ വാതിൽക്കൽ ചെരിപ്പ് അഴിച്ചു വെച്ച് ( ഉള്ളിലോട്ട് കയറ്റാറില്ല ) , വളരെ ശ്രദ്ധിച്ചു മാസ്ക് ചെവിയുടെ ഭാഗത്തുള്ള അതിന്റെ വള്ളിയിൽ മാത്രം പിടിച്ചു ഒരു കവറിൽ ഇടുന്നു, കൂടെ ഗ്ലാവ്‌സും. അതിനുശേഷം  അകത്തേക്ക് കയറുന്നു. വാതിലിനടുത്തു വെച്ചിട്ടുള്ള സാനിറ്റൈസർ  എടുത്തു വീണ്ടും കൈ അതിൽ മുക്കുന്നു. ഇനിയാണ് അടുത്ത യുദ്ധം. കൊണ്ട് വന്നിട്ടുള്ള സാധനങ്ങൾ  വെജിറ്റബ്ൾസും ഫ്രൂട്ട്‌സും സോഡാപ്പൊടിയിട്ട ( ബൈ കാർബണേറ്റ് സോഡാ) വെള്ളത്തിൽ കുറച്ചു മണിക്കൂറുകൾ മുക്കി വെക്കുന്നു. ( ബൈ കാർബണേറ്റ് സോഡാ കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന് ഒരു പഠനവും വന്നിട്ടില്ല. പക്ഷെ അതിലുള്ള വിഷ മാലിന്യങ്ങളെ നശിപ്പിക്കും). അതിനു ശേഷം കഴുകി വൃത്തിയാക്കി ഫ്രഡ്ജിൽ സൂകിഷിക്കുന്നു.ഇറച്ചിയും മീനും വേറൊരു കവറിലാക്കി ഫ്രീസറിൽ പ്രതേക ഭാഗത്തു സൂക്ഷിക്കും.  എടുത്തു ഉപയോഗിക്കുമ്പോൾ  വേറൊരു കട്ടിങ്‌ പ്ലേറ്റിൽ വെച്ച് മുറിക്കുന്നു. ആദ്യമായാണ് വേറെവേറെ കട്ടിങ്പ്ലേറ്റുകൾ ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് പാക്കിൽ വരുന്ന സാധനങ്ങൾ ഡിഷ് വാഷിട്ടു കഴുകും . ഇനി പേപ്പർ പാക്കിൽ വരുന്നത് മൂന്ന് ദിവസം വരെ പ്രതേക സ്ഥലത്തു സൂക്ഷിക്കും.

ഇതെല്ലാം കഴിഞ്ഞു വിസ്തരിച്ചു ഒരു കുളി. അതിനുമുൻപ് ഇട്ടിരുന്ന വസ്ത്രങ്ങൾ അപ്പോൾ തന്നെ ഡിറ്റർജെന്റ് ഉപയോഗിച്ച് കഴുകുന്നു.

ചിലപ്പോഴെങ്കിലും റെസ്റ്റോറന്റിൽ നിന്ന് ഫുഡ് ഓർഡർ ചെയ്താൽ, അത് നന്നായി ചൂടാക്കിയാണ് ഉപയോഗിക്കുക. കൊണ്ടുവരുന്ന കവർ അപ്പോൾ തന്നെ വേസ്റ്റ് ബാസ്കറ്റിൽ.

ശരിക്കും ഒരു ഹൈജീനിക്ക് സൈക്കോഎന്ന്  മറ്റുള്ളവർക്ക് തോന്നാം. ഗൾഫിലെ ഒരു ബാച്ചലർ അക്കമഡേഷനിൽ ഇതിൽ പലതും ചെയ്യാനേ പറ്റില്ല. പക്ഷേ തുടർച്ചയായ എൻ്റെ കൊറോണ വായനകൾ  എന്നെ അങ്ങനെ ആക്കി തീർത്തു ..
.

നാട്ടിൽ എത്തിയപ്പോൾ തോന്നി തുടങ്ങി ഞാൻ അല്പം ഓവർ ആണോ എന്ന്. ശരിക്കു മാസ്ക് പോലും  ആരും ഉപയോഗിക്കുന്നില്ല. നേതാക്കൾ പോലും സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തി വെച്ചിട്ടാണ് സംസാരിക്കുന്നത്. താടിയിലൂടെയാണോ കൊറോണ കയറുന്നതു എന്ന് തോന്നിപ്പോയി.  കടകളിൽ നിയമം പാലിക്കുന്നു എന്ന് കാണിക്കാൻ സാനിറ്റൈസർ വെച്ചിട്ടുണ്ട്. ചിലത് ഒഴിഞ്ഞ കുപ്പികളാണ്. വരുന്ന ആരും അതെടുത്തു ഉപയോഗിക്കുന്നതായി കണ്ടില്ല. ആരും ഒരു അകലവും പാലിക്കുന്നില്ല. വീട്ടുകാരോട് പറഞ്ഞു പുറത്തു നിന്ന് വരുന്നവരോട് ഒരു അകലവും മാസ്കും ഇട്ടു സംസാരിക്കാൻ. തലകുലുക്കി സമ്മതിക്കുമെന്നല്ലാതെ അതൊക്കെ ശരിക്കു പ്രാവർത്തികമാകുന്നുണ്ടോ എന്ന് സംശയമാണ് . ഇത്രക്കൊക്കെ വേണോ എന്നൊരു സംശയം പല കണ്ണുകളിലും കണ്ടു .. എന്തിനേറെ പറയുന്നു പരിചയമില്ലാത്ത വീട്ടിൽ പോയപ്പോൾ എനിക്ക് തന്നെ മാസ്ക് ഇട്ട് സംസാരിക്കാൻ ഒരു മടി തോന്നി.

കുറച്ചധികം  ശ്രദ്ധിക്കുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല. അവൻ പതുക്കെ നമ്മളിലേക്ക് പടരുകയാണ്. നമ്മൾ അല്പം ശ്രദ്ധിച്ചാൽ ജീവിതം ഒരുപാടു മനോഹരമാകും, മുമ്പത്തേക്കാൾ ...












ശരിക്കും

യൂ എ ഇ യിൽ കോവിഡ്ന്റെ രൂക്ഷത കൂടിയപ്പോൾ തന്നെ, ഷാർജയിലെ ഒരു ഫ്ലാറ്റിലേക്ക് ഞാൻ മാറിയിരുന്നു. ആദ്യത്തെ ഒരു മാസം ഒറ്റക്കായിരുന്നു. ചൈനയിൽ കോവിഡ് തുടങ്ങിയപ്പോൾ തന്നെ അതിന്റെ വ്യാപന ഭീകരതയെ കുറിച്ചറിഞ്ഞിരിന്നു. അതുകൊണ്ടു തന്നെ ചില മുൻകരുതലുകൾ അപ്പോഴേ എടുത്തു തുടങ്ങിയിരുന്നു. ജനുവരിയിൽ ജോലി നഷ്ടപ്പെട്ടശേഷം, ചെറിയൊരു കമ്പനിയുടെ വർക്കിംഗ് പാർട്ണർ ആയി ചില പ്രാരംഭ നടപടികൾ തുടങ്ങിയിരുന്നു അപ്പോൾ. എന്നെ സംബന്ധിച്ച് അതൊരു സന്തോഷകരമായ ഒരു കാര്യമായിരുന്നു അത്. പക്ഷെ കോറോണയുടെ സാനിധ്യം എല്ലാം നശിപ്പിച്ചു. ബർദുബൈയിൽ നിന്ന് ഷാർജയിലെ റോളയിലെ ഒരു ബന്ധുവിന്റെ ഫ്ലാറ്റിലേക്ക് മാറി. ലോക്ക് ഡൌൺ മൂലം വിമാനയാത്രയ്ക്ക് നിരോധനം ഉണ്ടായിരുന്നതിനാൽ നാട്ടിലായിരുന്ന ബന്ധുവിന് തിരിച്ചു വരാൻ കഴിഞ്ഞിരുന്നില്ല.

പകർച്ചവ്യാധിയുടെ ഈ സമയത്തു , ഒറ്റക്കൊരു ഫ്ലാറ്റിൽ നില്ക്കാൻ പറ്റിയത് ഭാഗ്യമായി തോന്നി അപ്പോൾ. പ്രേതെകിച്ചു ഒരു പണിയുമില്ല. ഉറക്കം എണീക്കുക, കൊറോണ സംബന്ധമായ വാർത്തകൾ വള്ളിപുള്ളി വിടാതെ വായിക്കുക , ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്യുക. ഇതായിരുന്നു പ്രധാന പണി. അത്യാവശ്യത്തിനു മാത്രത്തിനു മാത്രം പുറത്തിറങ്ങുക. പക്ഷെ നാളുകൾ കഴിയുന്തോറും ഒറ്റക്കുള്ള താമസം എത്രമാത്രം വിരസവും ബുദ്ധിമുട്ടുമാണെന്നും അപ്പോഴേക്കും മനസിലായിത്തുടങ്ങിയിരുന്നു. അങ്ങനെ ജോലി തേടി വന്ന ഉമ്മയുടെ സഹോദരിയുടെ മകൻ അർഷാദിനെ കൂടെ കൂട്ടുന്നത്.












Thursday, July 2, 2020

വെളുത്ത സമീറും ചുവന്ന യമഹയും പിന്നെ കീലേരി അച്ചുവും

പാർക്കിൽ നില്ക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി. എതിർ വശത്തുള്ള ബസ് സ്റ്റോപ്പിൽ പെൺകുട്ടികൾ ക്ലാസ് കഴിഞ്ഞു വരുന്നുണ്ട്. ടൈറ്റാനിക് ഫാൻസി ഷോപ്പിനു മുകളിലെ മഞ്ഞണി വീഡിയോസിന് സമീപം കാമുകന്മാരുടെ തിരക്ക് തുടങ്ങിയിട്ടില്ല. ഒന്ന് രണ്ടുപേർ അവിടെയവിടെ നിൽക്കുന്നതൊഴിച്ചാൽ. കാക്ക തൂറിയ പാർക്കിലെ സിമന്റ് ബെഞ്ചിൽ സമീർ ഇരുന്നു. 

"ഒരു ഇരയും കൊളുത്തുന്നില്ലല്ലോ "  


പാർക്കിനോട് ചേർന്ന പാർക്കിങ്ങിൽ ഇരിക്കുന്ന തൻ്റെ ചുവന്ന യമഹ 100 സിസി ബൈക്ക് നോക്കി ആത്മഗതം. വണ്ടിയിലാണെങ്കിൽ പെട്രോൾ തീരെയില്ല. റാത്തിക്കൽ എത്തുമോന്നു തന്നെ കണ്ടറിയണം. പണ്ടാരം എടുത്തണ്ടു വരണ്ടായിരുന്നു. അതുകൊണ്ടു തന്നെ അപ്പുറത്തെ ബസ് സ്റ്റോപ്പിൽ വന്നുകൊണ്ടിരിക്കുന്ന കിളികളിലൊന്നും ഒരു താല്പര്യം തോന്നുന്നില്ല. ഫാറൂഖ് ഇക്ക ആയിരുന്നെങ്കിൽ ബൈക്ക് ഇങ്ങനെ എടുക്കാൻ പറ്റില്ല. എടുത്താൽ  തന്നെ പെട്ടന്ന് തിരിച്ചു വെക്കണം. അന്നൊന്നും പിന്നെ വണ്ടിക്ക് തീരെ പെട്രോൾ ദാഹം ഉണ്ടായിട്ടില്ല. ഇപ്പോൾ കബീറിക്കായെ ഏൽപ്പിച്ചു ഫാറൂഖ് ഇക്ക ഗൾഫിലോട്ട് പോയെങ്കിലും വണ്ടി അധിക സമയവും തൻ്റെ കൈയിൽ ആണ്. അതുകൊണ്ടു തന്നെ പെട്രോൾ ടാങ്കിന്റെ ഉള്ളിൽ പകുതി ഭാഗം മുതൽ മുകളിലോട്ടു തുരുമ്പ് പിടിച്ചു തുടങ്ങിയിട്ടുണ്ട് എന്നൊരു സംശയം ഉണ്ട്. സമീറിന്റെ ചിന്തകൾ അങ്ങനെ നീണ്ടുപോയി. 

" ഇക്കാ ഇതൊക്കെ ഇപ്പോഴും നിർത്താറിയില്ലേ ?? 

തിരിഞ്ഞു നോക്കിയ സമീർ കണ്ടത് ചെറു ചിരിയോടെ നിൽക്കുന്ന മണിമോൻറെ അനിയൻ കൊച്ചുമോനും നൗഫലും. 


"ഇനിയെങ്കിലും നമുക്കൊക്കെ അവസരം തന്നൂടെ  ?? നിങ്ങടെ ബാച്ച് കാരണം നമുക്കൊന്നും ഇവിടെ വന്നൊന്നു നിക്കാനേ പറ്റിണില്ല  നൗഫലിൻ്റെ ഉള്ളിലെ വേദനിക്കുന്ന കാമുക ഹൃദയം സമീർ തിരിച്ചറിഞ്ഞു 


അല്ലാണെ അനിയന്മാരെ  ഞാൻ  ഇവിടെ ചുമ്മാ നിന്നതാണ് ..  സമീർ പറഞ്ഞു 


അത് ചുമ്മാ പറഞ്ഞതെ ഇക്ക .. നിങ്ങ ക്ഷമീ .  നിങ്ങള് സിനിമക്ക് വരുന്നാ ആറ്റിങ്ങല് .... ഡീപ് റൈസിംഗ് .. നല്ല പടമെന്നാണ് കേട്ടത് .  കൊച്ചുമോൻ ചോദിച്ചു 

ഇല്ല ഡാ  നിങ്ങൾ പൊക്കോ .. പിന്നെ വേണമെങ്കിൽ ഒരു ലിറ്റർ പെട്രോൾ അടിച്ചാ അവിടെ കൊണ്ടാക്കിത്തരാം .  ബൈക്കിലോട്ട് നോക്കി സമീർ പറഞ്ഞു 

രണ്ടുപേരും ഒരുനിമിഷം നോക്കി.  "ഇക്കാ ഒരു ലിറ്റർനു തികയില്ല . അര ലിറ്റർ പറ്റുമൊങ്കിൽ  ഓക്കേ . 

സമീർ ഒരു നിമിഷം ആലോചിച്ചു. അരയെങ്കിൽ അര. കേറിനിട അനിയന്മാരെ...
ആദ്യം പമ്പ് പിന്നെ തീയേറ്റർ. സമീർ വണ്ടി സ്റ്റാർട്ട് ചെയ്തു കൊച്ചുമോനും നൗഫലും കേറി. വർക്കല കാൾടെക്സ് പമ്പിൽ നിന്നു പെട്രോളും അടിച്ചു നേരെ തപസ്യ തീയേറ്റിലേക്കു. അക്കാലത്തു ആറ്റിങ്ങലിലെ ഏക ഡിജിറ്റൽ ഡോൾബി തീയേറ്റർ ആയിരുന്നു തപസ്യ. ഇംഗ്ലീഷ് സിനിമകൾ അധികവും ഓടിയിരുന്നത് അവിടെയാണ്.

നമുക്ക് കവലയൂർ ആലംകോട് വഴി പൂവാം.  അത്താവുമ്പോ പെട്ടന്ന് എത്തേയും ചെയ്യും പോലീസിനെയും പേടിക്കണ്ട . വണ്ടി ഓടിക്കുന്നതിനിടയിൽ സമീർ പറഞ്ഞു. 

അതൊക്കെ നിങ്ങടെ ഇഷ്ടം. സമയത്തു എത്തിച്ച മതി. നടുക്കിരുന്ന നൗഫൽ പറഞ്ഞു. 

കവലയൂർ ജംഗ്ഷൻ പിന്നിട്ടു കുറച്ചു മുന്നോട്ട് പോയപ്പോഴാണ് എതിരിൽ ഒരു പോലീസ് ജീപ്പ്.സമീറിന്റെ ഉള്ളൊന്നു കാളി. ലൈസൻസ് ഇല്ല, ബുക്കും പേപ്പറും വണ്ടിയിൽ ഇല്ല പോരാത്തതിന് ട്രിപ്പിളും. പ്രതീക്ഷച്ചപോലെ ബൈക്കിനു കുറുകെ ജീപ്കൊണ്ടു ചവുട്ടി. സമീർ വണ്ടി നിർത്തി. അപ്പോഴേക്കും ഞങ്ങൾ ഈ ബൈക്കിൽ വന്നവരല്ല എന്ന ഭാവത്തിൽ കൊച്ചുമോനും നൗഫലും ഇറങ്ങി കുറച്ചങ്ങോട്ട് മാറി നിന്നു. 
എങ്ങോട്ടാടാ മൂന്നെണ്ണവും കൂടി ... എടു എടു വണ്ടിയുടെ ബുക്കും പേപ്പറും പിന്നെ നിന്റെ ലൈസൻസും. ജീപ്പിൽ നിന്നറങ്ങിയ പോലീസ്കാരൻ ചോദിച്ചു. 
സർ... ബുക്കും പേപ്പറും വീട്ടിലാണ് .. സമീർ ദയനീയ ഭാവത്തിൽ പറഞ്ഞു 
എന്നാ  നിന്റെ ലൈസെൻസ് എടു ... പോലീസ് 
സാർ അതും എടുത്തില്ല ... സമീർ പറഞ്ഞു
അതു ശരി.. അപ്പൊ ഇതൊന്നും ഇല്ല അല്ലെ . എന്നിട്ട് ട്രിപ്പിളും ...
ഇതൊക്കെ കൊണ്ടു വന്നിട്ട് നീയൊക്കെ വണ്ടി എടുത്തിട്ട് പോയ മതി.. 
സർ ഇവന്റെ ഉമ്മൂമ്മ ആശൂത്രിലാണ് . അവരെ കാണാൻ പോവാ ... അവസാന ആശ്രയമെന്നവണ്ണം സമീർ കൊച്ചുമോനെയും നൗഫലിനെയും നോക്കി പറഞ്ഞു. അപ്പോഴേക്കും ആറ്റിങ്ങൽ പോകുന്ന ബസിൽ കയറുന്ന കൊച്ചുമോനെയും നൗഫലിനെയമാണ് കണ്ടത്. 
സോറി ഇക്ക സമയമില്ല.. അതുകൊണ്ടാണ് ... ബസിൽ നിന്ന് നൗഫൽ വിളിച്ചു പറഞ്ഞു.
അവന്മാർ ബസിൽ പൊക്കോളും . നീ വീട്ടിപോയി ലൈസെൻസ്ഉം ബുക്കും പേപ്പറും എടുത്തണ്ട് വന്നതിന് ശേഷം വണ്ടി കൊണ്ടുപോയാ മതി. അതുവരെ വണ്ടി ആ വീട്ടിൽ പാർക്ക് ചെയ്യ്.
ടോ .. ഈ വീട് നിങ്ങടെ ആണോ ? വീടിനോടു ചേർന്ന കടയിൽ നിന്ന ആളിനോട് പോലീസ് ചോദിച്ചു .
അതേ സാറേ .. കടക്കാരൻ മറുപടി പറഞ്ഞു.
ഈ ബൈക്കു ഇവിടെ വയ്ക്കാണ്. ആരുവന്നാലും വണ്ടി എടുക്കാൻ സമ്മതിക്കരുത്. ഞങ്ങൾ ഇപ്പൊ അത്യാവശ്യമായിട്ടു ഒരു സ്ഥലം വരെ പോകുകയാണ്. അപ്പോഴേക്കും ഇവൻ ബുക്കും പേപ്പറും ഒക്കെ എടുത്തണ്ട് വരും .
സമീറിനെ നോക്കി പോലീസ് പറഞ്ഞു. 
ബൈക്കിന്റെ കീയും വാങ്ങി പോലീസ്  ജീപ്പ് വിട്ടുപോയി. എന്ത് ചെയ്യണമെന്ന് അറിയാതെ സമീർ കുറച്ചു സമയം അവിടെ തന്നെ നിന്നു. വണ്ടിയുടെ ബുക്കും പേപ്പറും എവിടെയാണോ എന്തോ !! പിന്നെ ലൈസൻസ് അതില്ലല്ലോ ...... പാന്റിന്റെ പോക്കറ്റിൽ തപ്പി നോക്കി. അത്യാവശ്യത്തിൽ ഘട്ടത്തിൽ മാത്രം ഉപയോഗിക്കാൻ ഒളിച്ചു ചുരുട്ടി വെച്ചേക്കുന്ന പത്തിന്റെ മൂന്നു നാല് നോട്ടുകൾ.  ഇതിൽ നിന്ന് ഒരു പതിനഞ്ചു രൂപ എടുത്തു പെട്രോൾ അടിച്ചെങ്കിൽ ഈ ഗുലുമാൽ വല്ലതും ഉണ്ടാകുമായിരുന്നോ ?? വിനാശകാലേ വിപരീത ബുദ്ധീ ...
കുറച്ചു സമയം കഴിഞ്ഞപ്പോൾ വർക്കല പോകാനുള്ള ബസ് വന്നു. ബസിൽ കേറി ചുരുട്ടിയ ഒരു പത്തു രൂപ എടുത്തു കണ്ടക്ടർക്ക് കൊടുത്തു. നോട്ടു കണ്ടു കണ്ടക്ടർ ഒരു നോട്ടം സമീറിനെ. പത്തു രൂപ എടുത്തു ടിക്കറ്റ് എടുത്തതിന്റെ വിഷമായിരുന്നു സമീറിന്റെ മുഖത്ത്. എത്രകാലമായി പോക്കെറ്റിൽ സസുഖം വാണ പൈസ ആണ്. യാത്രയിൽ ഉടനീളം വണ്ടി എങ്ങനെ തിരിച്ചു എടുക്കുമെന്നായിരുന്നു  ചിന്ത.

വീണ്ടും വർക്കല പാർക്കിൽ സമീർ എത്തി. അപ്പോഴേക്കും ബസ് സ്റ്റോപ്പിൽ  ആൺകുട്ടികളും പെൺകുട്ടികളെയും കൊണ്ട് നിറഞ്ഞിരുന്നു.
 " വർക്കല വിളഭാഗം അഞ്ചുതെങ്ങു വഴി കടയ്ക്കാവൂർ ."... വർക്കല സഹോദരന്റെ സ്ഥിരം ബസ് ഇൻഫോർമേഷൻ പാർക്കും കടന്നു പോയി

സമീറിനു അതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ചിന്ത മുഴുവൻ വണ്ടിയാണ്. ഇതില്ലാതെ ചെന്നാൽ കബീർ ഇക്ക കൊല്ലും. ഇക്കയെ വീണ്ടും സഹിക്കാം . ഓ ഉമ്മ .... ഓർക്കാനേ വയ്യ .......

അഞ്ചുതെങ്ങിലുള്ള ജോബിയെ വിളിച്ചാലോ ... അവിടെ അറിയപ്പെടുന്ന കില്ലാടിയാണ്... അല്ലേൽ വേണ്ട അത് ചിലപ്പോൾ ഇതിലും വലിയ കുരിശാവും.. നാട്ടിലെ ഏതെങ്കിലും കില്ലാഡിയെ കൊണ്ടുപോയാലോ വണ്ടി എടുക്കാൻ ... എന്ത് ചെയ്യണമെന്നറിയാതെ അങ്ങനെ നിൽക്കുമ്പോഴാണ്.

"ഡേയ് അനിയാ  ..  എന്ന ചിരട്ട പാറയിൽ ഇട്ടു ഉരച്ച പോലുള്ള ശബ്ദത്തിൽ ഒരു വിളിക്കേട്ടത് ...  ബസ്‌റ്റോപ്പിൽ ഒരു പരിചിത മുഖം. വെള്ളമുണ്ടും കളം കളം വരയുമുള്ള ഷർട്ടുമിട്ടു കോളേജ് കുമാരനെ പോലെ പൌഡർ ഒക്കെ ഇട്ടു ഒരാൾ.  ഷിബു കളരിയിൽ എന്ന  റാത്തികാലിന്റെ ലോക്കൽ കില്ലാടി.

എന്തിടാ അനിയാ മുഖത്ത് ഒരു വിഷമം ?
റോഡ്‌ മുറിച്ചു കടന്നു വന്ന ഷിബു ചോദിച്ചു 
പേർഷാ ഇക്ക ... ചെറിയൊരു പ്രശ്നമുണ്ട്. 
എന്തിടാ അനിയാ നമുക്ക് സോൾവ്  ചെയ്യാമിടാ ... 
സമീർ കാര്യം പറഞ്ഞു .. 
ഇത്രേ ഉള്ളൂ കാര്യം .. ഇത് ചീള് കേസ്...  
ഒരു കാര്യം ചെയ്യ് .. ആദ്യം ഇക്കാക്കു കുടിക്കാൻ എന്തെങ്കിലും വാങ്ങിക്കു.. 
 ഇന്ന് വരെ മറ്റുള്ളവരെ ഇരയാക്കിയിട്ടെയെ ഉള്ളൂ .. ആദ്യമായി എന്നെ ഒരാൾ .
അതിനെന്ത് ഇക്കാ ... സമീറും ഷിബുവും റീന ബേക്കറിക്ക് അടുത്തുള്ള ജ്യൂസ് സെന്റെർലേക്ക് നടന്നു. 
ഇക്കാ ഷാർജ പറയട്ടെ ...
അതിനെന്ത് അനിയാ നിന്റെ ഇഷ്ടം ... ഷിബു ചിരിച്ചിട്ടു പറഞ്ഞു .
ഇക്കാ വിചാരിച്ചാ ഈസി ആയിട്ട് കാര്യം നടക്കും .. ആ കടയില് ഒരു കിളവനാണ്..
ഷാർജ ഷെയ്ക്ക് കുടിക്കുന്നതിനിടയിൽ ഷിബുവിനെ സമീർ ഒന്ന് സുഖിപ്പിച്ചു . അതു ഇഷ്ടപെട്ട രീതിയിൽ തലയൊന്നു കുലുക്കി തീരാറായ ജ്യൂസ്ന്റെ സ്ട്രോ എടുത്തു കളഞ്ഞു ഗ്ലാസ് വായിലേക്ക് കമിഴ്ത്തി ഷിബു പറഞ്ഞു
നീ ടെൻഷൻ അടിക്കാടാ ഇക്കായല്ലേ കൂടെയുള്ളത് .. 
വീണ്ടും കവലയൂർ ബസിലേക്കു കയറി സമീർ രണ്ടു ടിക്കറ്റ് എടുത്തു. കൈയിലുണ്ടായിരുന്ന പൈസ പുലി പിടിച്ചു. സമീർ മനസിൽ ഓർത്തു. കവലയൂർ ജങ്ഷനിൽ ഇറങ്ങി വണ്ടി ഇരിക്കുന്ന വീട് ലക്ഷ്യമാക്കി നടന്നു. നടപ്പിൽ ഒരു ദാദയുടെ മട്ടിൽ, നെഞ്ചു വിരിച്ചു ഷിബു വണ്ടി ഇരിക്കുന്ന വീട്ടിലേക്കു നടന്നു. പിന്നാലെ സമീറും 
ഇക്കാ ദാ അവിടെയാണ് വണ്ടി ... വണ്ടി ഇരിക്കുന്ന വീട് എത്താറായപ്പോൾ സമീർ പറഞ്ഞു .
വാടാ അനിയാ ... ഷിബു കടക്കാരനെ അവഗണിച്ചു വണ്ടിയുടെ അടുത്തേക്ക് നീങ്ങി.
എന്താ എന്തു വേണം ??
എന്തോ പന്തികേട് തോന്നിയ കടക്കാരൻ ഇറങ്ങി വന്നു. 
ഇത് പോലീസ് കൊണ്ടു വെച്ച വണ്ടിയാ .. ഇതിൽ തൊടാൻ പറ്റൂല്ല .. കടക്കാരൻ വളരെ നല്ല രീതിയിൽ പറഞ്ഞു നിർത്തി.
അതൊന്നും എനിക്കൊരു പ്രശ്നമേയല്ലാ... ഈ ഷിബു വണ്ടി എടുക്കാൻ വന്നാ അതു കൊണ്ടും പോകും .. അതാണ് ശീലം.. ഷിബുവിന്റെ ശബ്ദം ഉയർന്നു. അപ്പോഴേക്കും വീടിന്റെ ഉള്ളിൽ നിന്നും വലിയ പ്രായം തോന്നിക്കാത്ത ഒരു സ്ത്രീ ഇറങ്ങി വന്നു. 
എന്താ അച്ഛാ പ്രശ്നം ??
സ്ത്രീജനങ്ങളും കാഴ്ചക്ക് ഉണ്ടെന്നറിഞ്ഞപ്പോൾ ഷിബു വിന്റെ ആവേശം കൂടി 
ഷിബു മുണ്ട് മടക്കി കുത്തി . സമീറേ താക്കോലില്ലാതെ വണ്ടി സ്റ്റാർട്ട് ചെയ്യാൻ നിനക്കറിയാമോടാ ?? ശബ്ദത്തിന്റെ ടോണ് ഒന്നു മാറ്റി ഷിബു ചോദിച്ചു ..
അറിയാം ഇക്കാ .. 
എന്നാ വണ്ടി സ്റ്റാർട്ട് ചെയ്യിടാ ... ഷിബു പറഞ്ഞു
എന്താ ഗോപിയേട്ടാ പ്രശ്നം ?? 
ശബ്ദം കേട്ടു നാട്ടുകാരായ മൂന്നാലുപേർ മുന്നോട്ട് നടന്നു വന്നു. 
അതു പിന്നെ പോലീസ് കൊണ്ടു വെച്ച വണ്ടി അവര് അറിയാതെ ഇവന്മാർ എടുത്തുകൊണ്ടു പോവാൻ വന്നതാ . ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല. 
ഗോപിയേട്ടൻ വിഷമത്തോടെ പറഞ്ഞു.
ഈ വണ്ടി പോലീസ് വരാതെ എടുക്കാൻ  പറ്റില്ല. നാട്ടുകാരിൽ ഒരാൾ പറഞ്ഞു.  രംഗം പന്തിയല്ലെന്ന് ഷിബുവിന് മനസിലായി. ഷർട്ടിന്റെ രണ്ടു കൈയും തെറുത്ത് കയറ്റി അരയിൽ നിന്നു  മടക്കു പിച്ചാത്തി  കീലേരി അച്ചുവിനെ  പോലെ  വലിച്ചെടുത്തു, വായ്കൊണ്ടു പിച്ചാത്തി നിവർത്തി. എടുപ്പ് കണ്ടപ്പോൾ വിചാരിചിച്ചത്‌ എന്തോ വലിയ ആയുധമെന്നാണ്. ഇതു മുറുക്കാൻ കടയിലെ പാക്ക് വെട്ടുന്ന കത്തിയേക്കാളും മോശം. സമീർ മനസ്സിലോർത്തു. 
പിച്ചാത്തി നീട്ടിപ്പിടിച്ചു ഷിബു അലറി 
ഒറ്റ എണ്ണം അടുത്തു വരരുത്... കുത്തി മലത്തികളയും... ചോര കണ്ടു അറപ്പു മാറിയവനാ ഈ ഷിബു ... വണ്ടി ഏർഡാ സമീറേ ...
പെട്ടന്ന് സമീർ തിരിഞ്ഞു നോക്കി. പോലീസ് ജീപ്പ് ദൂരേന്നു വരുന്നത് കണ്ടു .
ഇക്കാ .. ജീപ്പ് .. തിരിഞ്ഞു ഷിബുവിനെ നോക്കിയപ്പോൾ, റോഡിന്റെ എതിർ വശത്തുള്ള വയലുവഴി ഓടുന്ന ആളിനെയാണ് സമീർ കണ്ടത് . ഏകദേശം ഒരു അര കിലോമീറ്റർ എങ്കിലും അപ്പോഴേക്കും ആള് എതിയിട്ടുണ്ടാവുമെന്നു സമീർ ഊഹിച്ചു. അത്ര വേഗതയായിരുന്നു ആ ഓട്ടത്തിന്. 
ജീപ്പ് നിർത്തി. പോലീസ് ഇറങ്ങി വന്നു. 
എന്താ ഒരാൾകൂട്ടം .. പോലീസ്കാരൻ ചോദിച്ചു.
പടച്ചോനെ . ഇവർ ഇപ്പോൾ എല്ലാം പറയും. കവാലം പൊളെക്കെ ഒരെണ്ണം ഇപ്പൊ കിട്ടും. സമീർ നിസഹായതുടെ ചിന്തിച്ചു. 
പക്ഷെ ആരും ഒന്നും പറഞ്ഞില്ല. തന്റെ മുഖത്തെ ദൈന്യത കൊണ്ടോ പ്രായകുറവുകൊണ്ടോ അവരാരും ഒന്നും പറഞ്ഞില്ല.
നീ ഇതുവരെ ബുക്കും പേപ്പറും ഒന്നും എടുക്കാൻ പോയില്ലേ .. സമീറിനെ നോക്കി എസ് ഐ ചോദിച്ചു 
പി സി .. ഈ വണ്ടി എടുത്തു സ്റ്റേഷനിലേക്ക് വാ .. നീയും ജീപ്പിലോട്ടു കേറിക്കോ. എസ് ഐ പറഞ്ഞു നിർത്തി ... 
ഇനീപ്പോ കബീർ ഇക്കയെ വിളിക്കാതെ രക്ഷയില്ല എന്നോർത്തുകൊണ്ടു സമീർ പതുക്കെ ജീപ്പിലേക്ക് കയറി .. 


ഇത് കൊണ്ടൊന്നും പെട്രോൾ ദാരിദ്ര്യം മാറിയിരുന്നില്ല അന്ന്. വെറും പതിനഞ്ചോ ഇരുപതോ രൂപയുടെ പെട്രോൾ മോഹിച്ചു കൈയിലെ പൈസയും പോയി വണ്ടി സ്റ്റേഷനിലും ആയി. പക്ഷെ പെട്രോൾ അടിപ്പിക്കാൻ അത്യാവശ്യം വേണ്ട നമ്പർ ഇടാൻ എന്റെ അളിയൻ മിടുക്കനായിരുന്നു ആ കഥകൾ പിന്നീട് ..